ചെന്നൈ : ക്ഷേത്രത്തിൽ നിന്നും മയിലിന്റെ വിഗ്രഹം കാണാതായ കേസിൽ മദ്രാസ് ഹൈക്കോടതി അടുത്ത ആഴ്ച വാദം കേൾക്കും. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിക്കുക. ചെന്നൈയിലെ മൈലാപൂരിലെ കപലീശ്വരർ ക്ഷേത്രത്തിൽ നിന്നുമാണ് മയിൽ വിഗ്രഹം കാണാതെ പോയത്.
ഏപ്രിൽ അഞ്ചിനാണ് കോടതി കേസ് പരിഗണിക്കുക.സംഭവത്തിൽ അന്വേഷണം നടത്താൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ബന്ദാരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
2004 ൽ ആണ് ക്ഷേത്രത്തിൽ നിന്നും വിഗ്രഹം മോഷണം പോയത്. അന്ന് മുതൽ സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിഗ്രഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊക്കിൽ പൂക്കളുമായി നിൽക്കുന്ന മയിൽ വിഗ്രഹം ആണ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയത്. ഇതിന് പകരമായി മോഷ്ടാക്കൾ കൊക്കിൽ പാമ്പുമായി നിൽക്കുന്ന മയിലിന്റെ വിഗ്രഹം ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു.
സംശയമുള്ളവരെ പ്രതിചേർത്ത് സംഭവത്തിൽ ക്ഷേത്രം അധികൃതർ ഉൾപ്പെടെ പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ കുറ്റക്കാരെ പിടികൂടാൻ പോലീസിന് കഴിയാതെ വന്നതോടെ 2018 ൽ സംഘടന ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
Comments