കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പീവയുടേയും അദ്ദേഹം വളർത്തുന്ന കീരിയുടേയും വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അവശനിലയിൽ കണ്ടെത്തിയ കീരിയെ പീവ ചികിത്സ നൽകി വളർത്തുകയായിരുന്നു. പീവയുടേയും കീരിയുടേയും വീഡിയോ പ്രചരിച്ചതോടെ കീരിയെ തേടി വനംവകുപ്പ് എത്തുകയും അതിനെ ഏറ്റെടുക്കുകയുമായിരുന്നു.
വനംവകുപ്പ് ഏറ്റെടുത്ത കീരിയെ തിരികെ ലഭിക്കാനായി സത്യാഗ്രഹം ഇരിക്കാനൊരുങ്ങുകയാണ് പീവ. രണ്ടര മാസത്തോളം താൻ സംരക്ഷിച്ച കീരിയെ തിരികെ വേണമെന്നാണ് പീവ പറയുന്നത്. പരിക്കേറ്റ നിലയിൽ കീരിയെ കണ്ടെത്തിയപ്പോൾ താൻ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നുവെന്നും അന്ന് ഏറ്റെടുക്കുന്നതിനെ പറ്റി പറഞ്ഞില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കീരി ആരെയെങ്കിലും ഉപദ്രവിക്കുകയാണെങ്കിൽ വിവരം അറിയിക്കാനാണ് വനംവകുപ്പ് പറഞ്ഞത്.
എന്നാൽ ഇന്നലെ രാവിലെ ചില വിവരങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കീരിയെ ഏറ്റെടുക്കുകയായിരുന്നുവെന്ന് പീവ പറയുന്നു. വൈദ്യ പരിശോധന നടത്തിയ ശേഷം കീരിയെ ആവാസ മേഖലയിൽ തുറന്നുവിടുമെന്നും വനംവകുപ്പ് അറിയിച്ചു. ഇതിനെതിരെ സമരം ചെയ്യാനൊരുങ്ങുകയാണ് പീവ. മത്സ്യക്കച്ചവടക്കാരനാണ് പീവ. പാലും കോഴിയിറച്ചിയും ഒക്കെ നൽകിയാണ് പീവ കീരിയെ വളർത്തിയിരുന്നത്.
Comments