കോഴിക്കോട്: സിൽവർ ലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭൂമിയേറ്റെടുക്കാൻ ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകാത്ത പദ്ധതിയാണിതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
പദ്ധതിയിൽ സാമൂഹ്യാഘാത പഠനം നടത്തിയിട്ടില്ല. സർക്കാർ സമർപ്പിച്ച ഡിപിആർ അപൂർണ്ണമാണെന്ന് റെയിൽ മന്ത്രി വ്യക്തമാക്കിയതുമാണ്. കമ്പോള വിലയുടെ ഇരട്ടി നൽകണമെങ്കിൽ ഭൂമിയേറ്റെടുക്കലിന് ഇപ്പോഴത്തെ ഡിപിആറിൽ പറയുന്നതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ കണക്കാക്കേണ്ടി വരും. അങ്ങനെയാവുമ്പോൾ സിൽവർലൈനിന്റെ ആകെ ചിലവ് ഇനിയുമേറെ വർദ്ധിക്കും. മോഹന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്ക് കെ-റെയിൽ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
പാർട്ടി അടിമകളായ സിപിഎം പ്രവർത്തകരെ ഉപയോഗിച്ച് സിൽവർലൈൻ വിരുദ്ധ സമരത്തിൽ ആശയകുഴപ്പമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എല്ലാം നഷ്ടമാവുന്ന ജനങ്ങളെ പിന്നിൽ നിന്നും കുത്തുന്ന ഇത്തരമൊരു നാടകമാണ് കഴക്കൂട്ടത്ത് കേന്ദമന്ത്രി വി.മുരളീധരന്റെ ജനസമ്പർക്കത്തിലുണ്ടായത്. കരിങ്കാലികളായ സിപിഎം നേതാക്കളെ ജനം ഒറ്റപ്പെടുത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments