കൊച്ചി: കൊച്ചിയിലെ പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ സർവ്വീസ് എഞ്ചിനീയർ ഇമ്മാനുവൽ ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലീസ്. ഇയാൾ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീലപേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. ഗ്രൂപ്പിൽ 50ൽ അധികം പേർ അംഗങ്ങളാണെന്നും പോലീസ് പറയുന്നു.
ദിവസവും പുലർച്ചെ മൂവാറ്റുപുഴയിൽ നിന്നും കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നത്. മൂവാറ്റുപുഴയിലെ വാഹന ഷോറൂമിൽ സർവ്വീസ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇയാൾ. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയാണ് ഇയാൾ കൊച്ചിയിൽ കറങ്ങി നടക്കുന്നത്. തുടർന്ന് ഇയാൾ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും കയറിപ്പിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയുമാണ് ചെയ്യുന്നത്.
കടവന്ത്ര, പമ്പള്ളി നഗർ, മേഖലകളിലാണ് സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്നത്. ഇയാൾക്കെതിരെ സൗത്ത് പോലീസ് സ്റ്റേഷനിൽ മാത്രം നാല് കേസുകളുണ്ട്. നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ തന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഇയാൾ ഉപദ്രവിച്ച പെൺകുട്ടിയുടെ ചിത്രങ്ങൾ സ്ഥലം അടക്കം അടയാളപ്പെടുത്തി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിരവധി സ്ത്രീകൾ പരാതിയുമായി എത്തിയതോടെ കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം മഫ്തിയിൽ ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്. സാധാരണ കാണാറുള്ള ഭാഗത്ത് ഇവർ നിരീക്ഷണം നടത്തുകയും തുടർന്ന് സ്ത്രീകളെ ലക്ഷ്യമിട്ട് എത്തിയ പ്രതിയെ പിടികൂടുകയുമായിരുന്നു. പനമ്പള്ളി നഗറിൽ നടത്തിയ പരിശോധനയിൽ 74 സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.
Comments