കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 14 പേർ പിടിയിൽ. ഇന്റർപോളിന്റെ സഹായത്തോടെയാണ് 448 കേന്ദ്രങ്ങളിൽ റെയ്ഡ് സംഘടിപ്പിച്ചത്. 39 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിമാരും സൈബർ പോലീസും ചേർന്നായിരുന്നു പരിശോധന.
അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംസ്ഥാന വ്യാപകമായി ഇന്നലെ ഉച്ച മുതൽ ഇന്ന് പുലർച്ചെ വരെയായിരുന്നു ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി റെയ്ഡ് സംഘടിപ്പിച്ചത്. 2022 ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി റെയ്ഡ് സംഘടിപ്പിക്കുന്നത്. 1296 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.
മൊബൈൽ ഫോൺ, ലാപ്ടോപ്പ് ഉൾപ്പെടെ 267 തൊണ്ടി മുതലുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.
Comments