ബെർലിൻ: പതിനൊന്ന് തവണ കൊറോണ വാക്‌സിനെടുത്ത ബിഹാറിലെ വൃദ്ധനെ ആരും മറക്കാനിടയില്ല. വാക്‌സിനെടുക്കും തോറും തനിക്ക് ആശ്വാസം തോന്നുന്നുണ്ടെന്നും കാൽമുട്ടിലെ വേദന കുറവുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 84കാരനായ ഇദ്ദേഹത്തെ കടത്തിവെട്ടിയിരിക്കുകയാണ് ജർമൻ സ്വദേശിയായ 61കാരൻ.
ഇപ്പോഴും കൊറോണ കുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ പലരും മടിക്കുമ്പോൾ ഈ 61കാരൻ വാക്‌സിനെടുത്തത് 87 തവണയാണ്. ഇത് ഏകദേശ കണക്ക് മാത്രമാണെന്നാണ് വിവരം. യഥാർത്ഥ കണക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് അറസ്റ്റ് നടപടികൾക്ക് പിന്നാലെ പോലീസുകാർ വ്യക്തമാക്കി.
ജർമനിയിലെ ഡ്രസ്‌ഡേനിൽ കുത്തിവെയ്പ്പ് സ്വീകരിക്കാൻ വീണ്ടുമെത്തിയപ്പോൾ ഒരു ആരോഗ്യപ്രവർത്തകൻ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെയാണ് 61-കാരൻ പിടിയിലായത്. ജർമനിയിലെ നാല് സംസ്ഥാനങ്ങളിലായാണ് പ്രതി കൊറോണ വാക്‌സിനെടുത്തിരുന്നത്. ദിവസേന മൂന്ന് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോയിരുന്നുവെന്നാണ് വിവരം. പേരും ജനന തീയതിയും ഹാജരാക്കാറുണ്ടെങ്കിലും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നില്ല. വാക്‌സിൻ എടുത്തതിന്റെ വിശദാംശങ്ങൾ ആരോഗ്യ ഇൻഷുറൻസിലാണ് അടങ്ങിയിരിക്കുക.
വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് ജർമനി പുറത്തുവിട്ട മാർഗരേഖകളിലെ പഴുതുകളാണ് ഇതോടെ പുറത്തുവന്നത്. മറ്റാരെങ്കിലും ഇത്തരത്തിൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
Comments