കീവ്: റഷ്യ ആക്രമിച്ച് തകർത്ത യുക്രെയ്ൻ ജനതയ്‌ക്ക് പ്രധാന ആശ്രയമായി പോളണ്ട്. അയൽരാജ്യത്തെ പോളിഷ് ജനതയും ഭരണകൂടവും നടത്തുന്നത് അത്ഭുതകരമായ ജീവകാരുണ്യപ്രവർത്തനമെന്ന് മനുഷ്യാവകാശ സംഘടനകളുടെ പ്രശംസ. റോക്ലോ മേഖലയാണ് പരമാവധി അഭയാർത്ഥികളെ ഉൾക്കൊള്ളാൻ തയ്യാറായിരിക്കുന്നത്. ഇതിനിടെ പോളണ്ടിലെ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നത് ഇന്ത്യൻ വംശജരാണെന്ന അഭിമാനത്തിലാണ് പോളണ്ടിലെ ഇന്ത്യൻ എംബസി അധികൃതർ.
യുക്രെയ്‌നിലെ ലവിവ് എന്ന നഗരത്തിന്റെ ഇരട്ട സഹോദര നഗരമെന്നാണ് റോക്ലോ വിശേഷിപ്പിക്കപ്പെടുന്നത്. ഇരുപതു ലക്ഷം യുക്രെയ്ൻ പൗരന്മാരെയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പോളണ്ടിലെ വിവിധ മേഖലകൾ ഏറ്റെടുത്തത്. യുക്രെയ്‌നിലെ നഗരപ്രദേശങ്ങളിൽ നിന്ന് പ്രാണരക്ഷാർത്ഥം രാജ്യം വിട്ട അഭയാർത്ഥികളിൽ പകുതിയിലേറെ പേരെയും സ്വീകരിച്ചിരിക്കുന്നത് പോളണ്ടാണ്. ഇത് മാത്രം രണ്ടര ലക്ഷത്തിലധികം പേർ വരും. അഭയാർത്ഥികളെ സ്വീകരിക്കുന്നത് റോക്ലോ റെയിൽവേ സ്‌റ്റേഷനാണ്.
റഷ്യയുടെ കനത്ത ആക്രമണത്തിൽ വീടുകളും സ്ഥാപനങ്ങളും ഉറ്റവരും നഷ്ടമായവർ നാൽപ്പതു ലക്ഷം കടന്നിരിക്കുകയാണ്. വൻതോതിലുള്ള അഭയാർത്ഥിപ്രവാഹത്തെ തുടക്കത്തിൽ കർശനമായി നിയന്ത്രിച്ച പോളണ്ട് പക്ഷെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.
Comments