ഗുവാഹത്തി: ഹിജാബ് വിവാദത്തിൽ പ്രതികരണം നടത്തിയ അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിക്ക് ചുട്ടമറുപടിയുമായി അസം മുഖ്യമന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിന്റെ പ്രാധാന്യം അൽ ഖ്വായ്ദയ്‌ക്ക് ഒരിക്കലും മനസിലാക്കാനാകില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
നിങ്ങൾ ഹിജാബ് ധരിച്ചാൽ മറ്റൊരാൾ അവരുടെ മതവസ്ത്രം ധരിക്കും. അങ്ങനെ സ്‌കൂളുകളും കോളജുകളും മതവസ്ത്രങ്ങളും ഇത്തരം പെരുമാറ്റങ്ങളും പ്രകടിപ്പിക്കാനുളള വേദിയായി മാറും. അതുകൊണ്ടു തന്നെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് പോലുളള വസ്ത്രങ്ങൾ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. അവിടെയാണ് യൂണിഫോമിന്റെ പ്രസക്തി. അപ്പോൾ ഹിന്ദുക്കളെന്നോ മുസ്ലീങ്ങളെന്നോ വേർതിരിവ് ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കർണാടക ഹൈക്കോടതി വ്യക്തമായ വിധിയാണ് പുറപ്പെടുവിച്ചതെന്നും ഇന്ത്യയിലെ മുസ്ലീങ്ങൾ ഈ വിധിയോട് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അൽ ഖ്വായ്ദയ്ക്ക് മനസിലാകണമെന്നില്ല പക്ഷെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് മനസിലാകും. സ്‌കൂൾ, കോളജ് വിദ്യാഭ്യാസം കഴിഞ്ഞാൽ കുട്ടികൾക്ക് വീട്ടിലെത്തി അവർക്കിഷ്ടമുളള വസ്ത്രം ധരിക്കാമല്ലോയെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
അല്ലാഹു അക്ബർ എന്ന് വിളിച്ച് ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ മുസ്‌കാൻ ഖാനെ എന്ന വിദ്യാർത്ഥിനിയെ പുകഴ്‌ത്തിക്കൊണ്ടുളള വീഡിയോയാണ് അയ്മൻ അൽ സവാഹിരി പുറത്തുവിട്ടത്.
Comments