ന്യൂഡൽഹി: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്യാനുള്ള നിർണായക വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.
യുക്രെയ്ൻ പ്രതിസന്ധിയിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും മോസ്കോയ്ക്കെതിരായ നിരവധി പ്രമേയങ്ങളിൽ നിന്ന് എട്ട് തവണ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
അതെ സമയം ഇന്ത്യയുടെ നിലപാടിനോട് നീരസം പ്രകടിപ്പിച്ച യുകെ ഇന്ത്യയുടെ കാഴ്ചപ്പാട് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ തുടർന്നും ബന്ധം തുടരുമെന്നും വ്യക്തമാക്കി.
ഇന്ത്യയ്ക്ക് റഷ്യയുമായി സങ്കീർണ്ണമായ ചരിത്രവും ബന്ധവുമുള്ളതാണ് ഇത്തരം ഒരുതീരുമാനത്തിനു പിന്നിലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നാണ് അമേരിക്കയുടെയും ജർമ്മനിയുടെയും നിലപാട്.
യുക്രേനിയൻ തലസ്ഥാനമായ കേവിനു സമീപമുള്ള നഗരങ്ങളിൽ നിന്ന് പിൻവാങ്ങുന്നതിനിടെ റഷ്യൻ സൈനികർ സാധാരണക്കാരെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്യാൻ യുഎസ് കൊണ്ടുവന്ന കരട് പ്രമേയം അംഗീകരിക്കാൻ 193 അംഗ യുഎൻ ജനറൽ അസംബ്ലി വോട്ട് ചെയ്തു.
തങ്ങളുടെ നിലപാട് വിശദീകരിച്ച ഇന്ത്യ മേഖലയിൽ സമാധാനമാണ് കാംക്ഷിക്കുന്നതെന്നും അക്രമം ഉടൻ അവസാനിപ്പിക്കുമെന്നും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന ശേഷം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു.
യുക്രേനിയൻ സംഘർഷത്തിന്റെ തുടക്കം മുതൽ സമാധാനത്തിനും നയതന്ത്രത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊണ്ടതെന്ന് പറഞ്ഞ തിരുമൂർത്തി, നിരപരാധികളുടെ രക്തം ചൊരിഞ്ഞുകൊണ്ട് ഒരു പരിഹാരവും കണ്ടെത്താനാവില്ലെന്നും വ്യക്തമാക്കി.
2022 ജനുവരി മുതൽ, യുഎൻ സുരക്ഷാ കൗൺസിലിലും ജനറൽ അസംബ്ലിയിലും ഇപ്പോൾ മനുഷ്യാവകാശ കൗൺസിലിലുമുള്ള വോട്ടുകളിലും കരട് പ്രമേയങ്ങളിലും ഇന്ത്യ കുറഞ്ഞത് എട്ട് തവണയെങ്കിലും വിട്ടുനിന്നിട്ടുണ്ട്. അതുകൊണ്ട് പുതിയ നീക്കത്തിൽ പ്രത്യേകതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയ്ക്ക് അകത്തും പുറത്തും ക്രിയാത്മകമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും തിരുമൂർത്തി പറഞ്ഞു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് പറഞ്ഞ തിരുമൂർത്തി എല്ലാ തീരുമാനങ്ങളും പൂർണ്ണമായ നടപടിക്രമങ്ങൾ പാലിച്ചാണ് എടുക്കേണ്ടതെന്ന് ന്യൂഡൽഹി ഉറച്ചു വിശ്വസിക്കുന്നതായും ഇത് അന്താരാഷ്ട്ര സംഘടനകൾക്കും പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയ്ക്കും ബാധകമാണെന്നും തുറന്നടിച്ചു.
Comments