കോഴിക്കോട്: കോഴിക്കോട് നഗരസഭ കോതിയിൽ ആരംഭിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ്ിന്റെ പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ഹൈക്കോടതി ഉത്തരവ്. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് കോടതിയുടെ അന്തിമ വിധി വരേണ്ടതുണ്ട്. കേസിന്റെ തുടർവാദം മെയ് 18ന് നടക്കും.
ജനവാസ കേന്ദ്രത്തിൽ മാലിന്യപ്ലാന്റ് വരുന്നതിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയിരുന്നു. മാലിന്യപ്ലാന്റ് പ്രദേശവാസികൾക്ക് ദുരിതം തീർക്കുമെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ രംഗത്ത് എത്തിയത്. ഇതെ തുടർന്ന് നഗരസഭ സ്വന്തംചെലവിൽ പ്രദേശവാസികളെ മാലിന്യപ്ലാന്റിന്റെ പ്രവർത്തനം കണ്ടുമനസിലാക്കാൻ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
പദ്ധതിയെ ചോദ്യം ചെയ്ത് അബ്ദുള്ളക്കോയ, ഫൈസൽ പള്ളിക്കണ്ടി എന്നിവർ സമർപ്പിച്ച ഹരജിയിൽ തത്സ്ഥിതി തുടരാൻ ഹൈക്കോടതി മാർച്ച് 17ന് ഉത്തരവ് പുറപ്പെടുവിച്ചു.. ഇതിന്മേൽ മാർച്ച് 28ന് കോർപ്പറേഷൻ എതിർ സത്യവാങ്മൂലം നൽകി. ഇതേത്തുടർന്നാണ് പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
Comments