ലോകത്തിൽ ഏറ്റവും അധികം കാലം ജീവിക്കുന്ന ജീവികളാണ് ഗ്രീൻലാൻഡ് സ്രാവുകൾ. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നത് ഗ്രീൻലാൻഡ് സ്രാവുകളാണ്. അപൂർവ്വമായി മാത്രമെ ഇവയെ പുറത്തുകാണാറുള്ളൂ. സമുദ്രത്തിൽ ഏതാണ്ട് രണ്ട് കിലോമീറ്റർ വരെ ആഴത്തിലാണ് ഗ്രീൻലാൻഡ് സ്രാവുകൾ പൊതുവെ കാണപ്പെടാറുള്ളത്. അതിനാൽ തന്നെ ഇവയെ കുറിച്ച് പഠിക്കാൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല.
ഗവേഷകർക്ക് ഒരു കാരണവശാലും എത്തിപ്പെടാൻ സാധിക്കാത്ത ഈ സാഹചര്യത്തിലാണ് യുകെ തീരത്ത് ഗ്രീൻലാൻഡ് സ്രാവുകൾ കരക്കടിഞ്ഞത്. ബ്രിട്ടനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള കോൺവാൾ തീരമേഖലയിലാണ് സ്രാവടിഞ്ഞത്. ഏകദേശം 100 വയസ്സ് പ്രായമുള്ള സ്രാവാണ് തീരിത്തടിഞ്ഞത്. 400 വയസ് വരെയാണ് ഗ്രീൻഡ്‌ലാൻഡ് സ്രാവുകൾ ജീവിക്കാറുള്ളതെന്നാണ് വിവരം.
ആയൂർദൈർഘ്യം കൂടുതലുള്ള ഗ്രീൻലാൻഡ് സ്രാവുകളുടെ നേരത്തെയുള്ള മരണത്തിന്റെ കാരണം അന്വേഷിക്കാൻ ഗവേഷകർ സ്രാവിനെ ഏറ്റെടുക്കുകയും ചെയ്തു. സ്രാവിനെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ നിർണ്ണായക വിവരങ്ങളാണ് ഗവേഷകർക്ക് ലഭിച്ചത്. 13 അടി നീളമുണ്ട് ഈ സ്രാവിന്. ഏകദേശം എട്ട് മണിക്കൂർ നേരം സമയമെടുത്താണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
സ്രാവിന്റെ തലച്ചോറിൽ അസാധാരണമായ വിങ്ങൽ ഉണ്ടായിരുന്നു. തലച്ചോറിന് ചുറ്റുമുള്ള ഈ ദ്രാവകം അടങ്ങിയ വിങ്ങലിനെ മെനിഞ്ചൈറ്റിസ് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരിൽ പ്രായമാകുമ്പോൾ കണ്ടുവരുന്ന രോഗമാണിത്. കടൽ ജീവികളിൽ അപൂർവ്വമായി മാത്രമാണ് ഇത്തരം രോഗങ്ങൾ കാണപ്പെടാറുള്ളതെന്ന് ഗവേഷകർ പറയുന്നു. അണുബാധ മൂലം സ്രാവിന്റെ തലച്ചോറിന്റെ നിറത്തിൽ മാറ്റമുണ്ടായിരുന്നു. ദ്രാവകത്തിലും നിറവ്യത്യാസം ഉണ്ടായിരുന്നു.
സ്രാവ് പ്രകടിപ്പിച്ച ലക്ഷണങ്ങളെല്ലാം മനുഷ്യരിൽ മെനിഞ്ചൈറ്റിസ് ബാധയുണ്ടാകുമ്പോഴുള്ള ലക്ഷണങ്ങളാണ്. ജീവികളിൽ വ്യത്യസ്ത തരത്തിലുള്ള അണുബാധ സൃഷ്ടിക്കുന്ന പാസ്റ്ററുള്ള എന്ന വൈറസിനെ ഗ്രീൻലാൻഡ് സ്രാവിൽ കണ്ടെത്തിയിരുന്നു. ഈ വൈറസാകാം മെനിഞ്ചൈറ്റിസിനും കാരണമായതെന്നാണ് ഗവേഷകർ പറയുന്നത്.
Comments