തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ശമ്പളം നൽകാത്തതിനെതിരെയാണ് സിഐടിയു ഉൾപ്പെടെയുളള സംഘടനകൾ ഫ്‌ളാഗ് ഓഫ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ഉദ്ഘാടന വേദിയിൽ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ തടഞ്ഞു.
40 ദിവസത്തിലധികമായി ശമ്പളം ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെയാണ് സർക്കാർ കെ-സ്വിഫ്റ്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, യൂണിയനുകളുടേത് സ്വാഭാവിക പ്രതികരണമാണെന്നും ധനവകുപ്പിനോട് അധിക സഹായം ചോദിച്ചിട്ടുണ്ടെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
കെ-സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കെ-സ്വിഫ്റ്റ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് സിഐടിയു ഉൾപ്പെടെയുളള ട്രേഡ് യൂണിയനുകൾ അറിയിച്ചിരുന്നു. എല്ലാ ദീർഘദൂര ബസുകളും കെ-സ്വിഫ്റ്റിലേയ്‌ക്ക് മാറിയാൽ, അത് കെഎസ്ആർടിസിയെ തകർച്ചയിലേയ്‌ക്ക് തള്ളിവിടുമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം.ഡ്രൈവർ തസ്തികയിൽ പിഎസ്‌സി പട്ടികയിൽ ഉളളവരും കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് കെ-സ്വിഫ്റ്റ് ആരംഭിച്ചത്.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ആദ്യ ബസ് സർവ്വീസ് ഇന്ന് വൈകിട്ട് 5.30 ന് തമ്പാനൂർ ബസ് ടെർമിനലിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ മൂകാംബിക, ചെന്നൈ, ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, പോണ്ടിച്ചേരി തുടങ്ങിയ നഗരങ്ങളിലേയ്‌ക്കാണ് സർവീസ്.
Comments