റാഞ്ചി: ദിയോഗർ റോപ് വേ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. രണ്ട് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ 68 പേരെ സുരക്ഷിതരായി എത്തിച്ചു. ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ്, എൻഡിആർഎഫ്, ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്.
രണ്ട് പേരാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. ഹെലികോപ്റ്ററിലേക്ക് കയറുന്നതിനിടെ താഴേക്ക് വീണായിരുന്നു മരണം. മറ്റ് പലർക്കും രക്ഷാപ്രവർത്തനത്തിന് ഇടയിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച വൈകിട്ട് ദിയോഗറിൽ സ്ഥിതിചെയ്യുന്ന ത്രികുട പർവതത്തിലെ റോപ് വേയിലാണ് അപകടമുണ്ടായത്. യാത്രക്കാരെ വഹിച്ച് പോകവേ റോപ് വേ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതോടെ എഴുപതോളം പേരായിരുന്നു റോപ് വേയിൽ കുടുങ്ങിയത്. നാൽപത് മണിക്കൂർ നീണ്ടതായിരുന്നു രക്ഷാപ്രവർത്തനം. ഇതിനിടെ ഡ്രോൺ ഉപയോഗിച്ച് റോപ് വേയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ചിരുന്നു.
സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ ഇടപെടുകയും അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഏപ്രിൽ 26ന് മുമ്പ് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാരിന് കോടതി നൽകിയ നിർദേശം. അപകടം സംഭവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയിരുന്നു.
Comments