ന്യൂഡൽഹി: യുപിയിൽ യോഗി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ ബുൾഡോസർ രാജ്യത്ത് തരംഗമാകുകയാണ്. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്ത മതതീവ്രവാദികളുടെ അനധികൃത നിർമാണങ്ങൾ മണിക്കൂറുകൾക്കുളളിൽ പൊളിച്ചുകളഞ്ഞ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ ബിജെപി സർക്കാരുകൾ രാജ്യത്തിന്റെ പൊതുവായ പ്രശ്നങ്ങളിലേക്കാണ് ബുൾഡോസറുകൾ ഓടിച്ചുകയറ്റേണ്ടതെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
നിയമം കൈയ്യിലെടുക്കുന്നവർക്ക് നേരെ സ്വീകരിച്ച ശക്തമായ നടപടിയുടെ പേരിൽ ബിജെപി സർക്കാരുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് സമൂഹമാദ്ധ്യമങ്ങളിലും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇതിൽ അസ്വസ്ഥനായിട്ടാണ് രാഹുലിന്റെ പ്രതികരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങളിലേക്കാണ് ബിജെപി ബുൾഡോസർ ഓടിച്ചുകയറ്റേണ്ടതെന്ന് ട്വിറ്ററിലൂടെ രാഹുൽ പറയുന്നു.
അടുത്തിടെ യുപിയിലടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഉണ്ടായത്. ഇക്കൊല്ലം അവസാനത്തോടെ ഏതാനും സംസ്ഥാനങ്ങളിൽ കൂടി തിരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. ഈ സാഹചര്യത്തിൽ ബുൾഡോസർ തരംഗമായാൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും കോൺഗ്രസും രാഹുലും ഭയക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
യോഗി സർക്കാരിന്റെ രണ്ടാം വരവിൽ പീഡനക്കേസിലെ പ്രതികളുടെയും മാഫിയ തലവൻമാരുടെയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് സ്ഥിരം വാർത്തകളാണ്. ഒപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിർമാണങ്ങൾക്കെതിരെ നടത്തുന്ന ബുൾഡോസർ പ്രയോഗവും സമൂഹമാദ്ധ്യമങ്ങൾ ആഘോഷമാക്കുകയാണ്.
ഇതിനിടയിലാണ് മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ഞായറാഴ്ച രാമനവമിയുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മതതീവ്രവാദികളുടെ വീടുകൾ ശിവരാജ് സിംഗ് ചൗഹാൻ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. അനധികൃതമായി നിർമിച്ച വീടുകളും കടകളുമാണ് പോലീസ് ഇടിച്ചുകളഞ്ഞത്. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
Comments