ലക്നൗ: രാമനവമിയോടനുബന്ധിച്ച് പല സംസ്ഥാനങ്ങളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ യുപിയിൽ ഒരിടത്ത് പോലും പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചെറിയ തോതിലുള്ള തർക്കങ്ങൾ ഇതിന്റെ പേരിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ രാമനവമിയുടെ ആഘോഷം ഇപ്പോൾ കഴിഞ്ഞതേയുള്ളു. 25 കോടി ജനങ്ങളാണ് ഉത്തർപ്രദേശിൽ താമസിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി 800 ഇടങ്ങളിൽ ഏതാണ്ട് ഒരേസമയത്ത് രാമനവമി ഘോഷയാത്രകൾ ഉണ്ടായിരുന്നു. ഇത് റംസാൻ മാസമാണ്. അതുകൊണ്ട് തന്നെ റോസ ഇഫ്താർ പരിപാടികളും ഇപ്പോൾ പലയിടങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ ഒരിടത്ത് പോലും ഒരു കശപിശ ഉണ്ടായതായി റിപ്പോർട്ടുകളില്ല. കലാപങ്ങളെ ഇനി നിങ്ങൾ മറന്നേക്കൂ’ യോഗി ആദിത്യനാഥ് പറഞ്ഞു.
‘ ഇത് ഉത്തർപ്രദേശിലെ പുതിയ വികസന അജണ്ടയുടെ ലക്ഷണമാണ്. സംസ്ഥാനത്ത് അക്രമങ്ങൾക്കോ, കലാപങ്ങൾക്കോ നിയമലംഘനങ്ങൾക്കോ ഗുണ്ടകൾക്കോ ഇനി ഇടമുണ്ടാകില്ല. ഇവിടെ കലാപത്തിന് സ്ഥാനമില്ല.’ അദ്ദേഹം വ്യക്തമാക്കി. ലക്നൗവിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത്, ഝാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ തുടങ്ങിയ പല സംസ്ഥാനങ്ങളിലും രാമനവമി ഘോഷയാത്രകൾക്ക് നേരെ മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം.
Comments