തൃശ്ശൂർ: സുരേഷ്‌ഗോപി നൽകിയ വിഷുകൈനീട്ടത്തെ രാഷ്‌ട്രീയവൽക്കരിച്ചതും വിവാദമാക്കിയതും ഹിന്ദു വിരോധികളാണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ. ഭണ്ഡാരത്തിൽ കൈയിട്ട് വാരി മാത്രം ശീലിച്ചവർ എത്രയോ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വാരിക്കോരി സംഭാവന നൽകിയിട്ടുള്ള സുരേഷ്‌ഗോപിയെ വിമർശിക്കുന്നത് വിരോധാഭാസമാണ്.
ക്ഷേത്ര പൂജാരിമാർക്ക് ദക്ഷിണ നൽകുന്നതും ആ ദക്ഷിണ വിഷുവിന് പൂജാരിമാർ കൈനീട്ടമായി നൽകുന്നതും ക്ഷേത്രങ്ങളിൽ സർവ്വസാധാരണമാണ്. ഹൈന്ദവ വിശ്വാസിയായ സുരേഷ്‌ഗോപിയ്‌ക്ക് ക്ഷേത്രത്തിൽ പോകാനും പൂജാരിയ്‌ക്ക് ദക്ഷിണ നൽകാനുമുള്ള അവകാശമുണ്ട്. ആ ദക്ഷിണ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം പൂജാരിയ്‌ക്കുണ്ട്. അതിൽ കൈകടത്താനും മേൽശാന്തിയെ നോട്ടീസ് നൽകി തടയാനും ഭയപ്പെടുത്താനും ദേവസ്വം പ്രസിഡൻറിന് ഒരു അധികാരവുമില്ലെന്ന് അനീഷ് കുമാർ പറഞ്ഞു.
അധികാരത്തിന്റെ ഹുങ്കിൽ ക്ഷേത്രാചാരങ്ങളിലും പൂജാരിമാരുടെ അധികാരങ്ങളിലും കൈകടത്താനാണ് ദേവസ്വം പ്രസിഡന്റ് ശ്രമിക്കുന്നത്. അവിശ്വാസികളായ കമ്മൂണിസ്റ്റുകാർ ക്ഷേത്രം ഭരിക്കുന്നതിന്റെ അപകടമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. തൃശ്ശൂർ പൂരം വെടിക്കെട്ടിന് നേരിട്ട് ഇടപെട്ട് അനുമതി നേടിത്തന്നതിനെക്കുറിച്ചും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പാർലമെൻറിൽ ശ്രദ്ധേയമായ പ്രസംഗം നടത്തിയതിനെക്കുറിച്ചും ഒരു നന്ദി വാക്ക് പോലും പറയാത്തവരാണ് സുരേഷ് ഗോപിയെ മന:പൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്.
സുരേഷ്‌ഗോപി ജനങ്ങൾക്കിടയിൽ ഇറങ്ങി അവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് കപട മതേതരവാദികളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. സുരേഷ്‌ഗോപിയുടെ ജനകീയ പ്രവർത്തനങ്ങൾക്ക് തടയിടാനും മതതീവ്രവാദ സംഘടനകളെ പ്രീണിപ്പിച്ച് അവരുടെ പിന്തുണ നേടാനുമാണ് ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അനീഷ്‌കുമാർ പറഞ്ഞു.
വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിയ്‌ക്ക് സുരേഷ്ഗോപി എംപി വിഷുകൈനീട്ടം നൽകിയതിൽ വിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു. വിഷുദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് നൽകാനായി ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്. വിവിധ ജില്ലകളിൽ എംപി നടത്തിവരുന്ന വിഷു കൈനീട്ട വിതരണത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. എന്നാൽ ഇത്തരത്തിൽ തുക സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നോട്ടീസ് നൽകുകയായിരുന്നു.
Comments