തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് കേരള പോലീസ്. പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും അഡ്മിന്മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
വിദ്വേഷവും സ്പർദ്ധയും വളർത്തി സാമൂദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടുകൂടി ചിലർ സമൂഹമാദ്ധ്യമങ്ങൾ വഴി ചിലർ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും നിരീക്ഷണത്തിലാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതിനിടെ അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.
ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറയെ പാലക്കാടേയ്‌ക്ക് അയച്ചു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടെ മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പോലീസുകാരേയും പ്രദേശത്ത് വിന്യസിച്ചു. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി പോലീസ് സേന പാലക്കാടേക്ക് എത്തും. കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments