ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ആക്രമണം നടത്തിയ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. ഇതോടെ ഹനുമാൻ ജയന്തി ഘോഷ യാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഘോഷ യാത്രയ്ക്ക് നേരെ കല്ലേറ് നടത്തുകയും തുടർന്നുണ്ടായ സംഘർഷത്തിനിടെ വെടിയുതിർക്കുകയും ചെയ്ത അക്രമിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു.
സാഹിദ്, അൻഷാർ, ഷഹ്‌സാദ്, മുക്ത്യാർ, മുഹമ്മദ് അലി, അമീർ, അക്ഷർ, നൂർ അലം, മുഹമ്മദ് അസ്‌ലം, സാക്കിർ, അക്രം, ഇംത്യാസ്, അഹീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ അൻഷാർ ആണ് പ്രധാന പ്രതിയെന്ന് പോലീസ് പറയുന്നു. ഇയാൾ ജഹാംഗിർ പുരിയിലെ സി ബ്ലോക്കിലാണ് താമസിക്കുന്നതെന്നും പ്രദേശത്തെ പ്രധാന മുസ്ലീം നേതാവാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
അൻഷാർ തന്റെ കൂട്ടാളികളോടൊപ്പം ഘോഷ യാത്ര നടത്തുന്നതിനിടയ്‌ക്ക് കയറി തർക്കിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമായി കണക്കാക്കുന്നത്. അറസ്റ്റിലായവരിൽ ഉൾപ്പെടുന്ന അസ്‌ലം എന്ന പ്രതിയുടെ കയ്യിലാണ് തോക്കുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് 18 വയസ് പൂർത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. കസ്റ്റഡിയിലെടുത്തവരെയും അറസ്റ്റിലായവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഡൽഹി. ജഹാംഗിർ പുരി പ്രദേശത്തും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹനുമാൻ ജയന്തി ദിനമായ ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഘോഷ യാത്രയ്ക്ക് നേരെ നടന്ന മതമൗലികവാദികളുടെ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ഒരു പോലീസുകാരന് വെടിയേൽക്കുകയും ചെയ്തു.
Comments