കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സമയത്ത് യെച്ചൂരി ഉപയോഗിച്ച കാർ വാടകയ്‌ക്കെടുത്തതാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ട്രാവൽ ഏജൻസി വഴിയാണ് കാറുകൾ വാടകയ്‌ക്കെടുത്തതെന്നും വാഹന ഉടമകളുടെ രാഷ്‌ട്രീയം നോക്കിയിരുന്നില്ലെന്ന് എംവി ജയരാജൻ വ്യക്തമാക്കി.
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളുടേതെന്ന വിവരം വലിയ വിവാദത്തിന് കാരണമായിരുന്നു. കേരളത്തിൽ സിപിഎം-എസ്ഡിപിഐ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കൊടുക്കൽ വാങ്ങൽ നടന്നതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തിയത്.
യെച്ചൂരി യാത്ര ചെയ്ത കെഎൽ 18 എ ബി-5000 ഫോർച്ച്യൂണർ വണ്ടി ഇരിങ്ങണ്ണൂർ കുഞ്ഞിപ്പുരമുക്കിൽ സിദ്ധിഖിന്റെതാണ്. ഇയാൾ നിരവധി കേസിൽ പ്രതിയാണ്. 2010 ഒക്ടോബർ മാസം 21 ന് നാദാപുരം പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 582/2010 രജിസ്റ്റർ ചെയ്ത ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ സജിൻ ചന്ദ്രൻ എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച് മർദ്ദിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ചുണ്ടയിൽ സിദ്ധിഖ്. ഇതിന് പുറമേ നാദാപുരം മേഖലയിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ക്വട്ടേഷനുകൾ ക്ഷണിച്ചു കൊണ്ടാണ് വാഹനത്തിന്റെ വാടക നിർണയിച്ചതെന്നും പാർട്ടി കോൺഗ്രസിന് കോഴിക്കോട് നിന്ന് മാത്രമല്ല എറണാകുളം ജില്ലയിൽ നിന്ന് വരെ വാഹനങ്ങൾ വാടകയ്‌ക്കെടുത്തിട്ടുണ്ട്. സമ്മേളന പ്രതിനിധികളെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തിയതെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.
Comments