ചെന്നൈ:കള്ളപ്പണം വെളുപ്പിച്ച കേസിൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേക്ക് കണ്ടുകെട്ടി. തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലുള്ള കമ്പനിയുടെ വസ്തു, ഫാക്ടറി കെട്ടിടം, പ്ലാന്റ്, മെഷിനറീകൾ, വാഹനങ്ങൾ,ബാങ്ക് അക്കൗണ്ട്,സ്ഥിരം നിക്ഷേപങ്ങൾ എന്നിവ ഉൾപ്പടെയാണ് ഇഡി കണ്ടുകെട്ടിയത്.
കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളിൽനിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജൻസി നേരത്തെ താത്കാലികമായി കണ്ടുകെട്ടിയിരുന്നു. മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയുടെ മറവിലാണ് കമ്പനി തട്ടിപ്പുനടത്തിയതെന്ന് ഇഡി വ്യക്തമാക്കി.
പൊതുവിപണിയിൽ ലഭ്യമായ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉത്പന്നങ്ങൾക്ക് അമിത വിലയാണ് ആംവെ ഈടാക്കുന്നതെന്ന് ഇഡി കൂട്ടിച്ചേർത്തു. ഇതറിയാതെ നിരവധി ആളുകൾ കമ്പനിയുടെ ഭാഗമാവുകയും ഉത്പന്നങ്ങൾ വാങ്ങുകയും ചെയ്തു. ജനങ്ങളെ പറ്റിച്ച് കമ്പനിയിൽ അംഗങ്ങളായി ചേർത്ത് അമിത വിലയ്‌ക്ക് ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്നുവെന്ന് ഇഡി ചൂണ്ടിക്കാട്ടി.ഉത്പന്നങ്ങളുടെ അമിത വിലയിൽ നിന്നാണ് കമ്പനിയിലെ അംഗങ്ങൾക്ക് കമ്മീഷൻ നൽകിയിരുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി.
2002-2003 മുതൽ 2021-2022 വരെയുള്ള ബിസിനസ് പ്രവർത്തനങ്ങളിൽ നിന്ന് കമ്പനി 27,562 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ ഈ കാലയളവിൽ ഇന്ത്യയിലും യുഎസ്എയിലുമുള്ള വിതരണക്കാർക്കും അംഗങ്ങൾക്കും കമ്പനി 7588 കോടി രൂപ കമ്മീഷൻ നൽകിയതായും ഇഡി കൂട്ടിച്ചേർത്തു. പ്രമോട്ടർമാർ മെഗാ കൺവെൻഷനുകൾ നടത്തുകയും ആഡംബര ജീവിതശൈലി കാണിച്ച് നിക്ഷേപകരെ ആകർഷിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുകയും ചെയ്തിരുന്നതായി ഇഡി വ്യക്തമാക്കി.
Comments