അമൃത്സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് അൽക്ക ലാംബയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഈ മാസം 26ന് സദർ രൂപ്നഗർ പോലീസ് സ്റ്റേഷനിൽ അൽക്ക ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാളിനെതിരെ അൽക്ക അപകീർത്തികരമായ പരാമർശം നടത്തി എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് അൽക്ക ലാംബയുടെ വസതിക്ക് മുൻപിൽ പോലീസ് നോട്ടീസ് പതിച്ചിട്ടുണ്ട്.
കേസിൽ പ്രതിയായി ചേർത്തിട്ടുണ്ടെന്നും, കൃത്യമായ വസ്തുതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സിആർപിസിയുടെയും ഐപിസിയുടെയും വിവിധ വകുപ്പുകൾ പ്രകാരമാണ് അൽക്കയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ തെളിവുകൾ നശിപ്പിക്കരുതെന്നും അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാതിരുന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അൽക്ക തന്നെയാണ് തനിക്കെതിരെ കേസെടുത്ത കാര്യവും, ഇതുമായി ബന്ധപ്പെട്ട നോട്ടീസും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
Comments