തിരുവനന്തപുരം : കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിലാളി സംഘടനകളുമായി നിശ്ചയിച്ച ചർച്ച ഇന്ന് നടക്കും. ഭരണ പക്ഷ തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെ പണിമുടക്കിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ചർച്ച .
കെ എസ് ആർ ടി സി യിൽ ശമ്പള വിതരണം വൈകുന്നത് പതിവായതോടെ തൊഴിലാളി സംഘടനകൾ ഈ മാസം 28 മുതൽ പണിമുടക്ക് പ്രഖ്യപിച്ചിരിക്കുകയാണ്. ബി എം എസ് നൊപ്പം സി ഐ ടി യു യൂണിയനും പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി എം ഡി യുടെ നേതൃത്വത്തിൽ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം നടത്താൻ നിശ്ചയിച്ച ചർച്ച അവസാന നിമിഷം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബി എം എസ് , ടി ഡി എഫ് , സി ഐ ടി യു യൂണിയൻ പ്രതിനിധികൾ ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും.
ശമ്പള കരാർ അനുസരിച്ച് എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പള വിതരണം വേണമെന്നാണ് പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പള വിതരണം തടസപ്പെടാൻ കാരണമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
കഴിഞ്ഞ മാസം ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകി പ്രശ്നം താല്ക്കാലികമായി പരിഹരിച്ചെങ്കിലും ഈ മാസത്തെ ശമ്പളം എങ്ങനെ നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എല്ലാ മാസവും ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് അധിക സഹായം നൽകുന്നത് തുടരാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളികളെ പിരിച്ചു വിടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി നേരത്തെ സുചന നൽകിയിരുന്നു. ഇതോടെ കടുത്ത പ്രതിഷേധത്തിലാണ് തൊഴിലാളി സംഘടനകൾ . കൂടാതെ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോഴും കെ- സ്വിഫ്റ്റ് പദ്ധതി ഉൾപ്പടെ നടപ്പാക്കിയ കെ എസ് ആർ ടി സി യുടെ നിലപാടിലും തൊഴിലാളി സംഘടനകൾക്ക് അതൃപ്തിയുണ്ട്.
Comments