കാബൂൾ: അഫ്ഗാനിസ്താനിൽ നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഏപ്രിൽ 21ന് അഫ്ഗാനിലെ വിവിധയിടങ്ങളിലായി നടന്ന നാല് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമാണ് ഭീകരസംഘടന ഏറ്റെടുത്തത്. ആക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാബൂൾ, ബാൽഖ്, കുണ്ഡൂസ് നഗരങ്ങളിലായാണ് സ്‌ഫോടനം നടന്നത്. മസാർ-ഇ-ഷെരീഫിലെ മസ്ജിദിനുള്ളിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാബൂളിലാണ് ആദ്യം സ്ഫോടനം ഉണ്ടായത്. റോഡരികിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് ബാൽഖിലെ മസാർ-ഇ-ഷെരീഫ് മസ്ജിദിൽ സ്ഫോടനമുണ്ടായത്. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. മൂന്നാമതാണ് കുണ്ഡൂസ് നഗരത്തിൽ സ്ഫോടനമുണ്ടായത്. 10 പേർ ഇവിടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
നാല് സ്‌ഫോടനങ്ങളിലായി ആകെ എത്ര പേർ കൊല്ലപ്പെട്ടുവെന്നതിൽ ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. രണ്ട് ദിവസത്തിന് മുമ്പ് പടിഞ്ഞാറൻ കാബൂളിലെ ഒരു സ്‌കൂളിൽ സ്ഫോടനം ഉണ്ടാവുകയും മുഴുവൻ വിദ്യാർത്ഥികളും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments