കൊച്ചി: കയ്യേറ്റ ഭൂമി പാട്ടത്തിന് നൽകി വഞ്ചിച്ചെന്ന കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ബാബുരാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് നടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം.
മൂന്നാറിലെ ബാബുരാജിന്റെ റിസോർട്ടായ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇടപാടിൽ 40 ലക്ഷം രൂപയും നടൻ കൈപ്പറ്റി. 2.6 ലക്ഷം രൂപ പ്രതിമാസ വാടക നൽകാമെന്ന കരാറിലാണ് റിസോർട്ട് കൈമാറിയത്.
എന്നാൽ കയ്യേറ്റ ഭൂമിയായതിനാൽ റിസോർട്ട് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതി വരികയും തുടർന്ന് അരുൺ കുമാർ തന്റെ കരുതൽ ധനം ബാബുരാജിനോട് തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് നൽകിയില്ലെന്നാണ് ബാബുരാജിനെതിരെയുള്ള പരാതി. ഇതോടെ റിസോർട്ട് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന സംഭവത്തിൽ വഞ്ചനാക്കുറ്റം ചുമത്തിയാണ് ബാബുരാജിനെതിരെ പോലീസ് കേസെടുത്തത്.
എന്നാൽ കൊറോണ കാലത്ത് റിസോർട്ടിന് 11 മാസം വാടക ലഭിക്കാതെ വന്നതോടെ ഇത് ആവശ്യപ്പെട്ടപ്പോഴാണ് തനിക്കെതിരെ പരാതി നൽകിയതെന്ന് ബാബുരാജ് ആരോപിക്കുന്നു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും നടനായ തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നുമാണ് ബാബുരാജിന്റെ വാദം.
Comments