ന്യൂഡൽഹി: കളളനാണയങ്ങളുണ്ടാക്കി വിതരണം ചെയ്യുന്ന സംഘം ഡൽഹി പോലീസിന്റെ വലയിലായി. സംഘത്തിന്റെ തലവൻമാരായ രണ്ടു പേരും സഹായികളായ മൂന്ന് പേരുമാണ് പിടിയിലായത്.
നരേഷ് കുമാർ, സന്തോഷ് മണ്ഡൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കളളനാണയം ഉണ്ടാക്കിയിരുന്നത്. ധർമേന്ദർ കുമാർ ശർമ്മ, ധർമേന്ദർ മാതോ, ശ്രാവൺ കുമാർ ശർമ്മ എന്നിവരായിരുന്നു തൊഴിലാളികൾ. 10 രൂപയുടെ നാണയങ്ങളായിരുന്നു പ്രധാനമായും ഇവർ ഉണ്ടാക്കിയിരുന്നത്.
1,01,612 രൂപയുടെ നാണയങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. നാലായിരം കളളനാണയങ്ങളുളള 20 പായ്ക്കറ്റുകളായിരുന്നു ഇവർ സൂക്ഷിച്ചിരുന്നത്. 11,500 നാണയങ്ങൾ അല്ലാതെയും വെച്ചിരുന്നു.
നരേഷ് കുമാർ കളളനാണയം വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്. ഇയാളുടെ നേതൃത്വത്തിൽ കളളനാണയ റാക്കറ്റ് പ്രദേശത്ത് താവളമടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. സൗത്ത് വെസ്റ്റേൺ റേഞ്ചിലെ സ്പെഷൽ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നാണയമുണ്ടാക്കാനുപയോഗിച്ചിരുന്ന യന്ത്രങ്ങൾ സഹിതം പിടിച്ചെടുത്തിട്ടുണ്ട്. എംബ്ലം ഉൾപ്പെടെ പകർത്താനുപയോഗിച്ച സംവിധാനങ്ങളും കണ്ടെടുത്തു. പകുതി നിർമാണത്തിലിരിക്കുന്ന നാണയങ്ങളും പിടിച്ചെടുത്ത സാധനങ്ങളിൽ ഉൾപ്പെടും.
Comments