കണ്ണൂർ : സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിനിടയിൽ കെ- റെയിൽ വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ സിപിഎം അതിക്രമം. പ്രതിഷേധക്കാരെ സിപിഎമ്മുകാർ കയ്യേറ്റം ചെയ്തു. കണ്ണൂരിലെ എടക്കാടിൽ ആണ് സർവ്വേ നടപടികൾക്കിടെ സംഘർഷം ഉണ്ടായത്.
കല്ലിടലിനെതിരെ രാവിലെ മുതൽ തന്നെ സമരക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് നിർത്തിവെച്ച കല്ലിടൽ നടപടികൾ പിന്നീട് ഉച്ചയോടെ വീണ്ടും ആരംഭിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത്. ഉച്ചയ്ക്ക് ഇട്ട കല്ല് സമരക്കാർ പറിച്ചെറിഞ്ഞിരുന്നു. ഇതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. സിപിഎം എടക്കാട് ലോക്കൽ സെക്രട്ടറി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമരക്കാരെ കയ്യേറ്റം ചെയ്തത്.
സംഭവത്തിൽ രണ്ട് സിപിഎമ്മുകാരെയും പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരക്കാരിൽ ഏഴ് പേർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷം വീണ്ടും കല്ലിടൽ നടപടികൾ തുടരുകയാണ്. ഇതിനെയും സമരക്കാർ ശക്തമായി തന്നെ പ്രതിരോധിക്കുന്നുണ്ട്.
അതേസമയം കെ- റെയിൽ സർവ്വേ കല്ലുകൾ ഇടുന്നതിനെതിരെ സംസാരിക്കരുതെന്ന് സിപിഎം പ്രവർത്തകർ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഭൂമി നഷ്ടപ്പെടുന്നവർക്ക് സർക്കാർ സഹായം നൽകും. അതിനാൽ മാദ്ധ്യമങ്ങളോട് എതിരാണെന്ന നിലയിൽ സംസാരിക്കരുതെന്നാണ് സിപിഎമ്മുകാർ ചട്ടം കെട്ടുന്നത്.
Comments