തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെവി തോമസിനെ കോൺഗ്രസ് പുറത്താക്കിയാൽ സിപിഎം അഭയം നൽകുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയുടെ കൂടെ ചേർന്ന് കെ റെയിൽ സമരം നടത്തുന്നവർക്ക് എതിരെ നടപടിയെടുക്കാത്ത കോൺഗ്രസാണ് പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെവി തോമസിനെതിരെ നടപടി ശുപാർശ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കെവി തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകും കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാൻ പോകുന്നത്. കോൺഗ്രസിന് സിപിഎമ്മിനോടാണ് വിരോധം. ആർഎസ്എസ്സിനോടല്ലെന്നും കോടിയേരി പറഞ്ഞു.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് മാറ്റി നിർത്താനാണ് അച്ചടക്ക സമിതിയുടെ തീരുമാനം. സസ്‌പെൻഷൻ നടപടിയില്ല.പകരം താക്കീത് ചെയ്യും.ഇക്കാര്യത്തിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയഗാന്ധിയുടെ അന്തിമ തീരുമാനം നാളെ വന്നേക്കും.
അച്ചടക്ക സമിതിയുടെ തീരുമാനം വന്നതിന് പിന്നാലെ തന്നെ കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം.
Comments