പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസ്സുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്നതിൽ പ്രതിഷേധിച്ച് പാലക്കാട്-തൃശൂർ ജില്ലകളിൽ നടക്കുന്ന സ്വകാര്യബസ് പണിമുടക്ക് പൂർണ്ണം. ഇരു ജില്ലകളിലുമായി 3000ത്തോളം ബസുകൾ സർവ്വീസ് നടത്തുന്നില്ല. ഉടൻ പ്രശ്നപരിഹാരമായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി സർവ്വീസ് നിർത്തിവെക്കാനാണ് സമരസമിതിയുടെ തീരുമാനം.
കനത്ത നഷ്ടം പേറി പന്നിയങ്കര ടോൾ പ്ലാസ വഴി സർവ്വീസ് നടത്താനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബസ് ഉടമകളും ജീവനക്കാരും. ടോൾ പ്ലാസ അധികൃതർ മുന്നോട്ട് വയ്‌ക്കുന്ന ഭീമമായ തുക അംഗീകരിക്കാൻ കഴിയില്ല. ടോൾ പിരിവിൽ ഇളവ് ആവശ്യപ്പെട്ട് കഴിഞ്ഞ 23 ദിവസമായി സംയുക്തസമിതി നിരാഹാരസമരത്തിലാണ്. വിഷയം ഉന്നയിച്ച് നടന്ന ചർച്ചകളിലൊന്നും തീരുമാനം ആയില്ല. ഈ സാഹചര്യത്തിലാണ് പാലക്കാട്-തൃശൂർ ജില്ലകളിലെ മുഴുവൻ സർവ്വീസുകളും നിർത്തിവെച്ച് പ്രതിഷേധിക്കാൻ സമരസമിതി തീരുമാനിച്ചത്. ഇതിനിടെ സ്വകാര്യബസുകൾ സർവ്വീസ് നിർത്തിയത് യാത്രക്കാരെ വലച്ചു.
പ്രശ്‌നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സർവ്വീസുകൾ നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം.പന്നിയങ്കരയിലെ ടോൾ പ്രശ്‌നം പരിഹരിക്കാൻ കമ്പനി അധികൃതർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Comments