തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. 24.5 ലക്ഷം രൂപയാണ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ട്രഷറികളിൽ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് സർക്കാരിന്റെ ഉത്തരവ്.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്‌ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ കേരളാ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ കേസ് സിബിഐയ്‌ക്ക് വിടുകയും ചെയ്തു. കേസ് സിബിഐയ്‌ക്ക് കൈമാറാതിരിക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചിലവിടുന്നതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
അഭിഭാഷകരുടെ ബിസിനസ് ക്ലാസ് യാത്രയ്‌ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനും സർക്കാരാണ് ചെലവ് വഹിച്ചത്. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബിസിനസ് ക്ലാസിൽ നടത്തിയ വിമാനയാത്രയ്‌ക്കും കൊച്ചി മറൈൻ ഡ്രൈവിലെ ദി ഗേറ്റ് വേ ഹോട്ടലിലെ താമസത്തിനുമാണ് മുൻകാല പ്രാബല്യത്തോടെ പണം അനുവദിച്ചത്. എന്നാൽ അഭിഭാഷകർക്ക് നൽകിയ പണം എത്രയെന്ന് പുറത്തുവിട്ടിരുന്നില്ല. പെരിയ കേസിൽ അഭിഭാഷകരുടെ ഫീസിനത്തിൽ മാത്രം 88 ലക്ഷം രൂപയാണ് സർക്കാരിന് ചെലവായത്.
Comments