കൊച്ചി: സിൽവർ ലൈൻ കല്ലിടലിലൂടെ ജനങ്ങളുടെ സമാധാനം തകർക്കാനുള്ള ശ്രമം ഒഴിവാക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കല്ലിടലിലൂടെ ദിവസവും നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടുന്നു. ഈ സാഹചര്യം ഒരു നാടിന്റെ പുരോഗതിയ്‌ക്ക് പ്രയോജനകരമല്ലെന്നും വി.മുരളീധരൻ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
കേരള പോലീസ് അക്രമികൾക്കും ഗുണ്ടകൾക്കും വേണ്ടി പ്രവർത്തിക്കുന്നു. ക്രമസമാധാന പാലനത്തിന് വേണ്ടിയാണ് പോലീസ് പ്രവർത്തിക്കേണ്ടത്. പോലീസിനെ നിയമം പാലിച്ചു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണം. കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാരിന് റോൾ ഇല്ല. പദ്ധതി നടക്കില്ല എന്ന് റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. സാങ്കേതിക വിദഗ്ധരും ഇതുതന്നെയാണ് പറയുന്നത്. എന്നിടും കല്ലിടൽ നടത്തുന്നത് ചിലർക്ക് ചുളു വിലക്ക് ഭൂമി കിട്ടാനാണ് എന്ന് സംശയിക്കേണ്ടി വരുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
സംവാദത്തിന് വന്നവർക്ക് പോലും കല്ലിടൽ എന്തിനാണെന്ന് ബോധ്യമായിട്ടില്ല. റിയൽ എസ്റ്റേറ്റ് കാർക്ക് കുറഞ്ഞ വിലക്ക് ഭൂമി കിട്ടാൻ സൗകര്യം ചെയ്യാനല്ലേ ഈ കല്ലിടൽ നാടകം എന്ന് സംശയിക്കേണ്ടി വരുമെന്ന് അദ്ദേഹം ആരോപിച്ചു. സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണെങ്കിൽ എന്തിനാണ് കല്ലിടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഗുജറാത്ത് ഇന്ത്യയിൽ തന്നെയുള്ള സ്ഥലമാണ്. ചീഫ് സെക്രട്ടറി ഗുജറാത്തിൽ പോയി പഠിക്കുന്നത് നല്ല കാര്യം തന്നെയാണ്. അരുതാത്ത എന്തോ നടന്ന പോലെയാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. ജനങ്ങളെ കുടിയൊഴിപ്പിക്കാതെ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കാം എന്ന് ഗുജറാത്തിൽ നിന്ന് പഠിക്കാൻ സാധിക്കുമെന്ന് വി.മുരളീധരൻ വ്യക്തമാക്കി.
Comments