ഹൈദരാബാദ്: ഹിമാലയൻ പർവതനിരകൾക്കും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ. ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണെന്നും അദ്ദേഹം പറഞ്ഞു. 10-ാം ഡിജിറ്റൽ ഹിന്ദു എൻക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ ഭാരത് നീതി ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
നമ്മുടെ രാജ്യം വിജ്ഞാനത്താൽ സമ്പന്നമാണെന്നും അറിവിന്റെ നാടാണെന്നുമുള്ള വസ്തുത പല വിദേശ പണ്ഡിതന്മാർ പോലും അംഗീകരിച്ചിട്ടുണ്ട്. നാമോരോരുത്തരും ഇന്ത്യക്കാരായതിൽ അഭിമാനിക്കണമെന്നും അശ്വിനി കുമാർ ചൗബെ പറഞ്ഞു.
ഹിന്ദുയിസം ഒരു ജീവിതരീതിയാണ്. ‘ഹിന്ദു’ എന്ന വാക്കിനെ ഒരിക്കലും അതിരു നിശ്ചയിക്കരുത്. ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ ഒരു സ്വത്വമാണെന്നും ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും ഹിന്ദു പൂർവ്വികർ ഉണ്ടെന്നുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അഭിപ്രായത്തെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ ഉദാഹരണമാണ് ഇന്ത്യ. അത് ലോകം അംഗീകരിച്ചതാണ്. നമ്മുടെ രാജ്യത്തെ അമ്മയായാണ് നാം കാണുന്നത്. ‘ഭാരത് മാതാ’ എന്ന് വിളിക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നും ഭാരതത്തെ വേർതിരിക്കുന്നത് ഇതാണെന്നും അശ്വിനി കുമാർ ചൗബെ കൂട്ടിച്ചേർത്തു. ചൗബെയെ കൂടാതെ മുതിർന്ന ബിജെപി നേതാവ് മുരളീധർ റാവു, പാർട്ടി എം.പി മനോജ് തിവാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments