തിരുവനന്തപുരം: പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം നിശബ്ദരാക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷം പർണ്ണമായും ഭീകരവാദത്തിന് കീഴടങ്ങിയെന്നും സുരേന്ദ്രൻ ട്വിറ്ററിൽ കുറിച്ചു.
ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ പോലീസ് വേട്ടയാടുകയാണ്. ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പി.സി. ജോർജ്ജിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോർജ്ജിനെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിജെപി നേതാക്കൾ പി സി ജോർജിന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. പിസിയ്‌ക്കെതിരായ പോലീസ് നടപടി കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള നീക്കമെന്ന് വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി പ്രതികരിച്ചു. പിസി ജോർജ് സംസാരിച്ചത് ഹിന്ദുകളോടാണ്. ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം തുറന്നുകാട്ടുകയാണ് ചെയ്തത്. പോലീസ് നടപടി നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
Comments