ചെന്നൈ: ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം വിദ്യാർത്ഥികൾ ചരക പ്രതിജ്ഞ ചെയ്തതിന് മെഡിക്കൽ കോളേജിലെ ഡീനിനെതിരെ നടപടി. മധുരൈ മെഡിക്കൽ കോളേജിൽ ശനിയാഴ്ചയാണ് സംഭവം. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് ചരക പ്രതിജ്ഞ ചൊല്ലിയത്.
മെഡിക്കൽ വിദ്യാർത്ഥികൾ ഹിപ്പോക്രാറ്റസ് രൂപം നൽകിയ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ചരക പ്രതിജ്ഞ എടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇവിടെ പ്രതിജ്ഞ തയ്യാറാക്കിയ സ്റ്റുഡന്റ്സ് ക്യാബിനെറ്റ് സെക്രട്ടറി ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം അറിയാതെ ചരക മഹർഷിയുടെ ശപഥം ഡൗൺലോഡ് ചെയ്യുകയായിരുന്നു എന്ന് ഡീൻ വ്യക്താക്കി.
സംഭവത്തിൽ ഡീനായ ഡോ. രത്തിനവേലിനെതിരെയാണ് നടപടി സ്വീകരിച്ചത്. തമിഴ്‌നാട് ധനമന്ത്രി പിടിആർ പളനിവേൽ ത്യാഗ രാജൻ, റവന്യൂ മന്ത്രി പി മൂർത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. പുതിയ പ്രതിജ്ഞ കേട്ട് താൻ ഞെട്ടിപ്പോയെന്നായിരുന്നു ത്യാഗരാജന്റെ പ്രതികരണം.
മെഡിക്കൽ വിദ്യാർത്ഥികൾ ചരക പ്രതിജ്ഞ ചൊല്ലണമെന്ന ദേശീയ മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ നേരത്തെ എതിർത്തിരുന്നു. ചരക പ്രതിജ്ഞ ആധുനീക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ രൂപം നൽകിയതല്ലെന്നായിരുന്നു ഐഎംഎയുടെ വാദം.
ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ചരക മഹർഷിയുടെ സംഭാവനകളും ഭാരതീയ വൈദ്യശാസ്ത്ര പൈതൃകവും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ ദേശീയ ആരോഗ്യ ബോർഡാണ് തീരുമാനിച്ചത്. പാശ്ചാത്യ വൈദ്യശാസ്ത്രത്തിന് മുന്നേ തന്നെ ഭാരതീയമായ വൈദ്യശാസ്ത്ര പദ്ധതി കൊണ്ടുവന്ന ചരകനെയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ മാതൃകയാക്കേണ്ടതെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
Comments