തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പോലീസ്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിപ്പിക്കാനാണ് പോലീസ് നീക്കം. ഇന്നലെയാണ് കേസിൽ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയായിരുന്നു.
ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ച ശേഷം നീക്കം നടത്താനാണ് തീരുമാനം. ശേഷം ജില്ലാ കോടതിയെയോ ഹൈക്കോടതിയേയോ സമീപിക്കും. സർക്കാർ വാദം കേൾക്കാതെയാണ് പി.സി ജോർജിന് ജാമ്യം നൽകിയതെന്നകാര്യമാണ് പോലീസ് പ്രധാനമായും ഉയർത്തിക്കാട്ടുക.
കർശന ഉപാധികളോടെയാണ് പി.സി ജോർജിന് കേസിൽ കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷം ഉണ്ടാക്കരുത്, അനവശ്യ വിവാദങ്ങളിൽ പെടരുത്, പോലീസ് എപ്പോൾ വിളിച്ചാലും സ്റ്റേഷനിൽ എത്തണം, അന്വേഷണവുമായി സഹകരിക്കണം എന്നിവയാണ് ഉപാധികൾ. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പി.സി ജോർജിനെ ഹാജരാക്കിയത്. കോടതിയിലും തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു പി.സി ജോർജ് പറഞ്ഞത്.ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
Comments