പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ഇതോടെ ഇന്ന് മാത്രം അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൃത്യത്തിൽ ഗൂഢാലോചനയിലും, പ്രതികൾക്ക് സഹായം നൽകുകയും ചെയ്തവരാണ് പിടിയിലായത്. നേരത്തെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പിടിയിലായിരുന്നു. പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 19 ആയി.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ നാല് പേർ മാത്രമാണ് അറസ്റ്റിലായത്. കൃത്യത്തിനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ബാക്കിയുള്ള രണ്ട് പേർ ജില്ലയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഏപ്രിൽ 16-ാം തീയതി ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ സംഘം കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മരണത്തിലുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോർട്ടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നാണ് സംഘം എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.
Comments