തൃശൂർ : ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്‌ക്കുള്ള കമ്പി വാങ്ങുന്നതിൽ തർക്കം. ഡോക്ടർ പറഞ്ഞ കമ്പനിയുടെ കമ്പി വാങ്ങാത്തതിനെ തുടർന്ന് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങി. എല്ലുരോഗ വിഭാഗത്തിലാണ് സംഭവം നടന്നത്.
പാലക്കാട് പുതുക്കോട് സ്വദേശി കുന്നത്ത് ചന്ദ്രശേഖരന്റെ ഇടതുകൈയ്യിൽ ചെയ്യേണ്ട ശസ്ത്രക്രിയയാണ് ഡോക്ടറുടെ പിടിവാശി കാരണം മുടങ്ങിയത്. വീണ് പരിക്കേറ്റ ചന്ദ്രശേഖരനെ രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ഡോക്ടർ ഇവരോട് കമ്പി വാങ്ങാൻ നിർദ്ദേശിച്ചത്. തുടർന്ന് രോഗിയുടെ ആളുകൾ ആശുപത്രി ന്യായവില ഷോപ്പിൽനിന്ന് കമ്പി വാങ്ങിയെങ്കിലും അത് പറ്റില്ലെന്നും മറ്റൊരിടത്തുനിന്ന് വാങ്ങണമെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. കമ്പിയെച്ചൊല്ലി ശസ്ത്രക്രിയ മുടങ്ങിയതോടെ രോഗി ആശുപത്രി സൂപ്രണ്ടിന് പരാതി.
ബുധനാഴ്ച വകുപ്പിലെ മുതിർന്ന ഡോക്ടർമാരുമായി വിഷയം ചർച്ചചെയ്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് സൂപ്രണ്ടും മറ്റു അധികാരികളും രോഗിക്ക് മറുപടി നൽകി. പറഞ്ഞാൽ ഡോക്ടർ അനുസരിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതേസമയം വകുപ്പിലെ മറ്റു ഡോക്ടർമാരെല്ലാം ന്യായവില ഷോപ്പിൽനിന്നുള്ള കമ്പി ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് പിന്നിൽ ഒത്തുകളി നടക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
Comments