ഹൈദരാബാദ്: തെലങ്കാനയിൽ ബൈക്കിലെത്തിയ അക്രമി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഹൈദരാബാദിലെ സരൂർനഗറിൽ ബുധനാഴ്ചയായിരുന്നു സംഭവം. നാഗരാജ് എന്ന 25-കാരനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. 23-കാരിയായ സൈദ് അഷ്‌റിൻ സുൽത്താനയുമായുള്ള നാഗരാജിന്റെ വിവാഹം നടന്ന് ഏതാനും മാസങ്ങൾക്കുള്ളിലാണ് സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. നാഗരാജിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ ഫോണിൽ പകർത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ നാഗരാജിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. പെൺകുട്ടിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. രണ്ട് മാസം മുമ്പാണ് നാഗരാജും സുൽത്താനയും തമ്മിൽ വിവാഹിതരായത്. കോളേജിൽ പോയിരുന്ന കാലംമുതൽക്കെ ഇരുവരും പ്രണയത്തിലായിരുന്നു. ഒടുവിൽ ജനുവരി 31ന് ആര്യ സമാജ് മന്ദിരത്തിൽവെച്ച് ഇരുവരും വിവാഹിതരായി. രണ്ട് പേരും വ്യത്യസ്ത മതവിശ്വാസികളായിരുന്നതിനാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നുവെന്നും നാഗരാജിനെ ഇല്ലാതാക്കിയെന്നുമാണ് കുടുംബം പറയുന്നത്. 25-കാരനായ നാഗരാജ് സെക്കന്തരാബാദ് നിവാസിയാണ്. ഓൾഡ് സിറ്റിയിലുള്ള കാർ ഷോറൂമിലെ സെയിൽസ്മാനാണ് നാഗരാജ്.
കൊലപാതകത്തിന് പിന്നാലെ നാഗരാജിന്റെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധമുയർത്തി. ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ട്വിറ്ററിലൂടെ ഇക്കാര്യത്തിൽ പ്രതികരിച്ചു. ഹിന്ദുവായ ഭാര്യയുടെ വീട്ടുകാർ മുസ്ലീമായ ഭർത്താവിനെയാണ് കൊലപ്പെടുത്തിയിരുന്നത് എങ്കിൽ ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം. കോൺഗ്രസും എഎപിയും ടിഎംസിയും എസ്പിയുമെല്ലാം ഐക്യരാഷ്‌ട്രസഭയിലെത്തി ഇസ്ലാമോഫോബിയ ആരോപിക്കുമായിരുന്നു. എന്നാൽ ഹൈദരാബാദിൽ കൊല്ലപ്പെട്ടത് ഹിന്ദുവായതിനാൽ ആ കുറ്റകൃത്യം മതേതരമാകുമോ എന്നും അദ്ദേഹം ചോദിച്ചു.
Had a Muslim husband of a Hindu wife been killed by her family we know what would happen by now! Congress,AAP,TMC,SP would have reached United Nations alleging ISLAMOPHOBIA
But since Hindu has been killed & in Hyderabad – the crime is secular? Hence secular chuppi 🤫 pic.twitter.com/0tk1RKRdvG
— Shehzad Jai Hind (@Shehzad_Ind) May 5, 2022
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇവരുടെ പ്രണയ വിവാഹത്തിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീധർ റെഡ്ഡി പറഞ്ഞു.
Comments