ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവിവാനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 25-കാരനായ നാഗരാജുവിനെ ബൈക്കിലെത്തി ആക്രമിച്ച സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായത്. നാഗരാജുവിന്റെ ഭാര്യ സുൽത്താനയുടെ സഹോദരനാണ് അറസ്റ്റിലായവരിൽ ഒരാളെന്ന് പോലീസ് അറിയിച്ചു.
ഹൈദരാബാദിലെ ബാലാനഗറിലുള്ള ഗുരുമൂർത്തി നഗറിൽ താമസിക്കുന്ന സൈദ് മൊബിൻ അഹമ്മദ് (30), രംഗറെഡ്ഡി ജില്ലയിലെ ഷെരിലിംഗംപള്ളിയിലുള്ള താരാനഗർ പ്രദേശവാസിയായ മുഹമ്മദ് മസൂദ് അഹമ്മദ് (29) എന്നിവരാണ് അറസ്റ്റിലായത്. പഴക്കച്ചവടക്കാരനായ സൈദ് മൊബിൻ അഹമ്മദാണ് സുൽത്താനയുടെ സഹോദരൻ.
നാഗരാജുവിന്റെ കൊലപാതകത്തിന് സുൽത്താനയുൾപ്പെടെ നിരവധി നാട്ടുകാർ സാക്ഷിയായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയ അക്രമികളിൽ തന്റെ സഹോദരനെ മാത്രമാണ് സുൽത്താനയ്‌ക്ക് തിരിച്ചറിയാനായത്. നാഗരാജുവിനെ വെറുതെ വിടണമെന്ന് താൻ കേണപേക്ഷിച്ചതായും അക്രമികൾ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നും സുൽത്താന പോലീസിനോട് പറഞ്ഞു. കൊലപാതകം നോക്കിനിന്ന നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ലെന്നും അവർ മൊഴി നൽകി.
തെലങ്കാനയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു റോഡരികിൽ ഭാര്യയോടൊപ്പം നിൽക്കുകയായിരുന്ന നാഗരാജുവിനെ സുൽത്താനയുടെ വീട്ടുകാർ കൊലപ്പെടുത്തിയത്. ഇരുവരുടേയും പ്രണയ വിവാഹത്തിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. നാഗരാജുവുമായുള്ള വിവാഹത്തിന് സുൽത്താനയുടെ വീട്ടുകാർ വിയോജിപ്പ് അറിയിച്ചപ്പോൾ താൻ ഇസ്ലാമിലേക്ക് മതം മാറാൻ തയ്യാറാണെന്ന് നാഗരാജു അറിയിച്ചിരുന്നു. എന്നിട്ടും ദളിതനായ ഹിന്ദു യുവാവായതിനാൽ സുൽത്താനയുടെ വീട്ടുകാർ എതിർത്തു.
എതിർപ്പുകൾക്കൊടുവിൽ സുൽത്താന വീട്ടിൽ നിന്ന് ഇറങ്ങിപോവുകയും പിറ്റേന്ന് തന്നെ നാഗരാജുവിനെ വിവാഹം കഴിക്കുകയുമായിരുന്നു. കഴിഞ്ഞ ജനുവരി 31-നായിരുന്നു വിവാഹം. മലക്‌പേട്ടിലുള്ള കാർ ഷോറൂമിൽ സെയിൽസ്മാനാണ് നാഗരാജു. കൊലപാതകത്തിൽ നാഗരാജുവിന്റെ വീട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. തന്റെ മകനെ കൊന്ന മതതീവ്രവാദികളെ ഉടൻ പിടികൂടണമെന്ന് നാഗരാജുവിന്റെ അമ്മ ആവശ്യപ്പെട്ടു.
Comments