പത്തനംതിട്ട: ഓൺലൈനിൽ ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ്. പത്തനംതിട്ടയിൽ നിന്നും മംഗലാപുരം റൂട്ടിൽ മൈസൂരിലേക്ക് സർവ്വീസ് നടത്തുന്ന ബസ് ആണ് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയവരെ പെരുവഴിയിലാക്കിയത്.
വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ബസ് പുറപ്പെടുമെന്നായിരുന്നു ഓൺലൈൻ ബുക്കിംഗ് സൈറ്റിൽ രേഖപ്പെടുത്തിയത്. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറോ കണ്ടക്ടറോ ഉത്തരവാദപ്പെട്ട ആരുമോ ഉണ്ടായിരുന്നില്ല. ആറ് മണിവരെ കാത്ത ശേഷവും ബസ് പുറപ്പെടാത്തതിനാൽ യാത്രക്കാർ ബഹളം തുടങ്ങി.
കെഎസ്ആർടിസി അന്വേഷണ കൗണ്ടറിൽ ബന്ധപ്പെട്ടപ്പോൾ സ്വിഫ്റ്റിന്റെ ഷെഡ്യൂളുമായി ഒരു ബന്ധവുമില്ലെന്നും അറിയില്ലെന്നുമായിരുന്നു മറുപടി. പരീക്ഷകൾക്ക് പോകാൻ ഉൾപ്പെടെ ബുക്ക് ചെയ്തവർ ബസിൽ കയറാൻ എത്തിയിരുന്നു. തുടർന്ന് യാത്രക്കാർ മന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ഇവിടെ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല.
ബസുകൾ കൃത്യമായി സർവ്വീസ് നടത്താനാകുന്നില്ലെങ്കിൽ റിസർവ്വേഷൻ ചാർട്ടിൽ എന്തിന് ഉൾപ്പെടുത്തുന്നുവെന്നാണ് യാത്രക്കാരുടെ ചോദ്യം. ഇരുപത്തിയഞ്ചോളം യാത്രക്കാർ ഈ ബസിൽ ബുക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. പ്രതിഷേധം കനത്തതോടെയാണ് ബദൽ സംവിധാനം ഏർപ്പെടുത്താനുളള നീക്കം അധികൃതർ ആരംഭിച്ചത്.
Comments