ഷിംല: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് യുവമോർച്ചയുടെ വേദിയിലെത്തുമെന്ന അഭ്യൂഹം ഹിമാചൽ പ്രദേശിലും ദേശീയ തലത്തിലും രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിലാണ് രാഹുൽ പങ്കെടുക്കുമെന്ന് അഭ്യൂഹം പരന്നത്. മെയ് 12 മുതൽ 15 വരെ നടക്കുന്ന യോഗത്തിൽ യുവാക്കളെ പ്രചോദിപ്പിക്കുന്ന സന്ദേശം നൽകാൻ രാഹുൽ എത്തുമെന്നായിരുന്നു അഭ്യൂഹം.
ധർമ്മശാലയിലെ ബിജെപി എംഎൽഎ വിശാൽ നഹേരിയയും രാഹുലിന്റെ വരവ് സ്ഥിരീകരിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തിൽ മാത്രമല്ല മറ്റ് മേഖലകളിലും യുവാക്കൾക്ക് വളരെയേറെ സാദ്ധ്യതകളുണ്ടെന്ന സന്ദേശം നൽകാനാണ് രാഹുൽ വരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വാർത്തകൾ പ്രചരിച്ചതോടെ രാഹുലും ബിസിസിഐയും ഇക്കാര്യം നിഷേധിച്ചു. വാർത്തയിൽ വാസ്തവമില്ലെന്ന് രാഹുൽ പറഞ്ഞതായി ബിസിസിഐ മീഡിയ മാനേജർ മൗലിൻ പരീഖ് അറിയിച്ചു. പരിപാടിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി ജയ്റാം താക്കൂറും പരിപാടിയിൽ പങ്കെടുക്കും. ഈ വർഷം അവസാനത്തോടെ ഹിമാചലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുൽ ദ്രാവിഡ് യുവമോർച്ച പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്ത പ്രചരിച്ചത്. ഇത് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ആശങ്കകൾക്ക് വഴിയൊരുക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 139 പ്രതിനിധികളാണ് യുവമോർച്ച സമ്മേളനത്തിൽ പങ്കെടുക്കുക.
Comments