ചണ്ഡീഗഡ്: മൊഹാലിയിലെ പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. ഗ്രനേഡ് സ്‌ഫോടനത്തിന്റെ ഉത്തരവാദത്വം ഏറ്റെടുക്കുന്നതായി സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ് സിംഗ് പന്നു അറിയിച്ചു. അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശാണെന്ന ഭീഷണിയും ഗുർപത്വന്ദ് മുഴക്കിയിട്ടുണ്ട്.
ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് അസംബ്ലിയിൽ ഖാലിസ്ഥാനുമായി ബന്ധപ്പെട്ട ബാനറുകളും ചുവരെഴുത്തുകളും സ്ഥാപിച്ചതിന് പന്നുവിനെതിരെ കർശനമായ തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് സ്‌ഫോടനം നടന്നത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2019ൽ സിഖ് ഫോർ ജസ്റ്റിസ് കേന്ദ്രം നിരോധിച്ചിരുന്നു.
നിരോധിത ഖാലിസ്ഥാനി സംഘടന തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താനായാണ് അക്രണമം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി മൊഹാലിയിൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണമാണ് സിഖ് ഫോർ ജസ്റ്റിസ് സംഘടന നടത്തിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. പഞ്ചാബ് പോലീസിനോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി പ്രത്യേക സംഘത്തെ ഇന്റലിജൻസ് ഓഫീസിലേക്ക് അയച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments