പതിറ്റാണ്ടുകളോളം കാലം ലോകം അടക്കിഭരിച്ചിരുന്ന ദിനോസറുകൾ പെട്ടെന്നാണ് ഭൂമിയിൽ നിന്നും എന്നെന്നേയ്‌ക്കും ഇല്ലാതായത്. എല്ലാ ജീവജാലങ്ങളെയും നിയന്ത്രിക്കാൻ കഴിവുണ്ടായിരുന്ന ദിനോസറുകൾ ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ… അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ ഈ ലോകത്ത് നാം ആരും ജീവിക്കില്ലായിരുന്നു. ഒരു കണക്കിന് ദിനോസറുകളുടെ വംശനാശം മനുഷ്യന് അനുഗ്രഹമാണ്. എന്നാൽ അവർക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും വലിയൊരു ചോദ്യ ചിഹ്നമാണ്. നിരവധി സിദ്ധാന്തങ്ങളും വസ്തുതാപരമായ തെളിവുകളും ഉണ്ടായിട്ടും, പല ശാസ്ത്രജ്ഞരും ഇപ്പോഴും ലോകത്തിൽ നിന്ന് പ്രബലവും ശക്തവുമായ ഒരു മൃഗത്തിന്റെ വംശനാശത്തിന് കൂടുതൽ ബോധ്യപ്പെടുത്തുന്ന കാരണങ്ങൾ തേടുകയാണ്. ദിനോസറുകളുടെ വംശനാശത്തിന് പ്രാഥമികവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ കാരണം ബഹിരാകാശത്ത് നിന്ന് വന്ന് ഭൂമിയിലിടിച്ച ഒരു വസ്തുവിന്റെ ആഘാതമാണ്.
ഇത് ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഉൽക്കയ്‌ക്ക് 10.6 മുതൽ 80.9 കിലോമീറ്റർ വരെ വ്യാപ്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. യുകാറ്റാൻ പെനിൻസുലയ്‌ക്ക് സമീപം മെക്‌സിക്കോയിലെ ചിക്‌സുലബിലാണ് ഉൽക്ക പതിച്ചത് എന്നാണ് ഗവേഷരുടെ പുതിയ കണ്ടെത്തൽ. ഇത് വേലിയേറ്റത്തിനും വലിയ തിരമാലകൾക്കും കാരണമായി. 140 കിലോമീറ്റർ വീതിയുള്ള ഒരു അഗാധ ഗർത്തമാണ് ഇടിയുടെ പ്രത്യാഘാതത്തിൽ നിർമ്മിക്കപ്പെട്ടത്. ഭൂമിയിലെ വസ്തുക്കൾ ബഹിരാകാശത്തേക്ക് തെറിച്ചെന്നും ഭൂമിയെ മുഴുവനായി പരിവർത്തനം ചെയ്‌തെന്നും ശാസ്ത്രലോകം വിശദീകരിക്കുന്നു.
ഈ പരിവർത്തനം വലിയ ഭൂകമ്പങ്ങളിലും അഗ്‌നിപർവ്വത സ്‌ഫോടനങ്ങളിലും കൊണ്ടെത്തിച്ചു. ഇത്തരത്തിലുള്ള വൻ ദുരന്തങ്ങളാകാം ദിനോസറുകളുടെ വംശനാശത്തിന്റെ പ്രധാന കാരണം എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഭൂമിയിൽ വന്നിടിച്ച ഉൽക്ക ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിൽ രൂപപ്പെട്ടതാകാം എന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നുണ്ട്. 250 ദശലക്ഷം വർഷത്തിനകം ഇനിയുമൊരു ഉൽക്ക ഭൂമിയിൽ വന്ന് പതിക്കാനും സാദ്ധ്യതയുണ്ട്. എന്നാൽ അപ്പോഴേക്കും ബഹിരാകാശത്തെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും മാത്രം മനുഷ്യൻ സാങ്കേതിക പുരോഗതി നേടിയിട്ടുണ്ടാകും.
ഈ സാങ്കേതികത ഉപയോഗിച്ച് മനുഷ്യൻ ദിനോസറുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 66 ദശലക്ഷണങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതിനാൽ ദിനോസറുകളുടെ ഫോസിൽ അസ്ഥികളിൽ നിന്ന് ലഭിക്കുന്ന ഡിഎൻഎ ഉപയോഗിച്ച് അവരെ പുനഃസൃഷ്ടിക്കാനാകില്ല. എന്നാൽ ദിനോസറുകളുടെ പിൻഗാമിയായ പക്ഷികളിൽ നിന്നത് സാധ്യമാകും. മാംസം ഭക്ഷിക്കുന്ന ദിനോസർ കുടുംബത്തിൽ നിന്നാണ് അവ പരിണമിച്ചത്. പക്ഷികളുടെ ജനിതകഘടനയിൽ അന്നത്തെ ഡിഎൻഎയുടെ അവശേഷിപ്പുകൾ ഉണ്ടായിരിക്കാം എന്ന് ഗവേഷകർ പറയുന്നു.
ദിനോസറിന്റെ ഫോസിൽ അസ്ഥികളിലുള്ള ഡിഎൻഎയുടെ ഭാഗങ്ങൾ ഉപയോഗിച്ച് ശാസ്ത്രജ്ഞർക്ക് ഒരു സമ്പൂർണ്ണ ദിനോസറിനെ ഉണ്ടാക്കാൻ കഴിയില്ല. പകരം, ആധുനിക പക്ഷികളിൽ കാണപ്പെടുന്ന ഡിഎൻഎയുടെ ശകലങ്ങളുമായി അവ കൂട്ടിച്ചേർത്തുകൊണ്ട് സൃഷ്ടിക്കാനാകും. ആ ജീവിയെ ഒരു യഥാർത്ഥ ദിനോസർ എന്ന് വിളിക്കാൻ കഴിയില്ലെങ്കിലും അത് പക്ഷികളുടെയും ഉരഗങ്ങളുടെയും ജനിതക ഘടനയിൽ നിന്ന് ഉണ്ടാകുന്ന ഒരു സങ്കര ജീവിയാകുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇതിന് വേണ്ടിയുള്ള പഠനങ്ങളും നടക്കുന്നുണ്ട്.
Comments