മനുഷ്യരുടെ നഗ്ന ചിത്രങ്ങൾ അന്യഗ്രഹങ്ങളിലേക്ക് അയച്ച് അന്യഗ്രഹ ജീവികളെ ആകർഷിക്കാനൊരുങ്ങി നാസ. അയ്യേ ഇതേന്ത് പരിപാടിയാ. മനുഷ്യരുടെ നഗ്‌ന ഫോട്ടോ അയച്ചിട്ടാണോ അന്യഗ്രഹ ജീവികളെ ആകർഷിക്കുക. കാര്യം മനസിലാക്കാതെ ഇങ്ങനെ ചിന്തിച്ചുകൂട്ടാൻ വരട്ടെ, സംഭവത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്.
വർഷങ്ങളായി അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ബഹിരാകാശ ഗവേഷകരുടെ പരീക്ഷണങ്ങൾ മുറയ്‌ക്ക് നടക്കുന്നുണ്ട്. ബഹിരാകാശ വാഹനങ്ങളിൽ മനുഷ്യ ചിത്രം ആലേഖനം ചെയ്ത് ശൂന്യാകാശത്തിലേക്ക് അയക്കുകയാണ് പതിവ്. എന്നാൽ വർഷങ്ങളായിട്ടും ഇതിന് പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബഹിരാകാശ ശാസ്ത്രജ്ഞർ പുതിയ ഗവേഷണം ആരംഭിച്ചത്.
വസ്ത്രം ധരിച്ച മനുഷ്യരുമായി കൂട്ടുകൂടാൻ ബഹിരാകാശ ജീവികൾ മടിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ഇത് മറികടക്കാനാണ് മനുഷ്യരുടെ നഗ്ന ചിത്രങ്ങൾ അയയ്‌ക്കുന്നത്. നഗ്നരായ ഏതെങ്കിലും സ്ത്രീയുടേയോ പുരുഷന്റേയോ ഫോട്ടോ എടുത്ത് ബഹിരാകാശത്തേക്ക് അയക്കുമെന്നാണ് കരുതിയതെങ്കിൽ തെറ്റി. മനുഷ്യരുടെ ഡിജിറ്റലായി വരച്ചെടുത്ത ചിത്രമാണ് അയക്കുക. ഡിഎൻഎയുടെ മാതൃകയും അതോടൊപ്പം വരച്ചിട്ടുണ്ടാകും. കൈകൾ ഉയർത്തി വീശുന്ന സ്ത്രീയുടെയും പുരുഷന്റെയും ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട്. ഉപഗ്രഹങ്ങൾ വഴി അവ സന്ദേശങ്ങളാക്കി അന്യഗ്രഹങ്ങളിലേയ്‌ക്ക് തരംഗമായി അയക്കുകയാണ് ലക്ഷ്യം.
മനുഷ്യർക്കൊപ്പമോ അതിനേക്കാൾ മുകളിലോ ബുദ്ധിവികാസം പ്രാപിച്ച അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും ഭൂമിയിലേക്കുള്ള മാർഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞർ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. എന്തായാലും, ഭൂമിയിൽ നിന്നും ചോദിക്കാതെ കിട്ടിയ നഗ്ന ചിത്രങ്ങൾ കണ്ട് അന്യഗ്രഹ ജീവികൾ അമ്പരന്ന് പോകാനൊന്നും സാദ്ധ്യതയില്ല. ചിലപ്പോൾ ഒന്ന് ആകൃഷ്ടരായി പ്രതികരിച്ചേക്കാം എന്ന് ഗവേഷകർ വിശ്വസിക്കുന്നുണ്ട്.
ബൈനറി കോഡുകൾ അന്യഗ്രഹ ജീവികൾക്ക് മനസ്സിലാകുന്ന ഭാഷയാണെന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. കണക്കുകൾ മനുഷ്യന്റെ നിർമ്മിതിയാണെങ്കിലും പ്രപഞ്ച തത്വം എന്നത് പൂജ്യത്തിലും ഒന്നിലും ക്രമീകരിക്കപ്പെട്ടതിനാൽ അത് അന്യഗ്രഹജീവികൾക്ക് തിരിച്ചറിയാനാകുമെന്നാണ് ശാസ്ത്രലോകം ഉറപ്പിച്ചുപറയുന്നത്. ബൈനറിയിൽ രണ്ടു സാദ്ധ്യകളേയുള്ളു. പൂജ്യം അല്ലെങ്കിൽ ഒന്ന്. ശരി അല്ലെങ്കിൽ തെറ്റ്. വസ്തു അല്ലെങ്കിൽ ശൂന്യത. ഈ സിദ്ധാന്തം ലോകത്തിന്റെ തന്നെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ്. ഇത് അത്യാധുനിക നിർമ്മിത ബുദ്ധിയുടെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന അന്യഗ്രഹജീവികൾക്ക് എളുപ്പം മനസ്സിലാകുമെന്ന് നാസയുടെ ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.
എന്തായലും പുതിയ പരിക്ഷണം അന്യഗ്രഹത്തിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് നാസ ഗവേഷകർ. അങ്ങനെ ഒരു മാറ്റം സംഭവിച്ചാൽ കുറച്ച് വർഷങ്ങൾക്കകം അന്യഗ്രഹജീവികൾക്കൊപ്പം തോളിൽ കൈയ്യിട്ട് നടക്കാൻ മനുഷ്യർക്കും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments