കോട്ടയം: പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ടസംഭവത്തിൽ സമസ്തക്കെതിരെ കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട്. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനങ്ങൾ. വേദിയിലെത്തിയ പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ട് വിമർശിച്ചു.
ഇനി ജീവിതത്തിൽ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാൻ പെൺകുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല. ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ സമസ്ത നേതാക്കളെ ന്യായീകരിക്കാൻ ഉള്ള ശ്രമം ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും. ഈ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും ഇത്ര പ്രത്യക്ഷമായ വിവേചനവും അപമാനവും ഒരു സ്ത്രീയുടെ മേൽ ചൊരിയരുത്. മതം എന്തുതരം വെളിച്ചമാണ് അവളുടെ ഹൃദയത്തിൽ പകർന്നിട്ടുണ്ടാവുക? എന്ത് പ്രത്യാശയാണ് അവളുടെ ഭാവിയെപ്പറ്റി അവൾക്ക് നൽകിയിട്ടുണ്ടാവുക?
മതത്തിന്റെ പേരിൽ നിയമവും ഭരണഘടനയും അനുശാസിക്കുന്ന അവകാശങ്ങളും അന്തസും നിഷേധിക്കാൻ ആർക്കും അവകാശമില്ല. കേരളം പലപ്പോഴും അവകാശപ്പെടുന്ന പ്രബുദ്ധത നിലകൊളളുന്നത് ഭരണഘടനയിലും നിയമങ്ങളിലും മാത്രമല്ല. ഓരോ സമുദായവും സ്വയം വിമർശനത്തിലൂടെയാണെന്ന് അത് ആർജ്ജിച്ചെടുത്തിട്ടുള്ളത്. മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉൾക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം. കാലത്തിനനുസരിച്ച് സ്വയം വിമർശനം നടത്താൻ കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണമെന്നും ലേഖനത്തിൽ പറയുന്നു.
Comments