സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മലയാള സിനിമയിലെ മുൻനിര സൂപ്പർ താരങ്ങളും യുവ തലമുറയും തമ്മിൽ കനത്ത പോരാട്ടം. മികച്ച നടനാകാൻ സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ മുതൽ യുവതലമുറക്കാരായ പ്രണവ് മോഹൻലാൽ, ദുൽഖൻ സൽമാൻ, ഉണ്ണി മുകുന്ദൻ വരെ രംഗത്തുണ്ട്. മികച്ച നടിയാകാൻ മഞ്ജുവാര്യർ, ഉർവ്വശി, മീന, പാർവ്വതി തിരുവോത്ത്, അന്ന ബെൻ തുടങ്ങിയവരും മത്സരിക്കുന്നു.
പ്രാഥമിക ഘട്ട സ്‌ക്രീനിംഗ് ഇന്ന് അവസാനിക്കും. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടേയും നായികമാരുടേയും ചിത്രങ്ങൾ ഒന്നിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡിന് എത്തുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയ്‌ക്കും മോഹൻലാലിനും സുരേഷ് ഗോപിയ്‌ക്കുമൊപ്പം ഇത്തവണ ഇന്ദ്രൻസും കടുത്ത മത്സരമാണ് കാഴ്‌ച്ചവെയ്‌ക്കുന്നത്. മോഹൻലാലും പ്രണവും, മമ്മൂട്ടിയും ദുൽഖറും ഇത്തവണ മികച്ച നടനാകാകാൻ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, അന്ന ബെൻ, മംമ്ത മോഹൻദാസ്, സുരഭി ലക്ഷ്മി, രജീഷ വിജയൻ, നിമിഷ സജയൻ, മീന, ഉർവശി, മഞ്ജു പിള്ള, ലെന, കല്യാണി പ്രിയദർശൻ, തുടങ്ങിയവരുടെ ചിത്രങ്ങൾ മത്സരത്തിനുണ്ട്. ഇതിൽ മഞ്ജു വാര്യരുടെ മൂന്നു ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. 142 സിനിമകളാണ് സ്‌ക്രീനിംഗിലുള്ളത്. ഇതിൽ റിലീസ് ചെയ്യാത്ത സിനിമകളുമുണ്ട്. ‘ഹോം’, ‘ചുരുളി’, ‘ഹൃദയം’, ‘ജോജി’ തുടങ്ങിയ സിനിമകൾ മത്സരത്തിനുണ്ട്.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് പുരസ്‌കാര നിർണ്ണയ സമിതിയുടെ അദ്ധ്യക്ഷൻ. സംവിധായകൻ സുന്ദർദാസ്, സംവിധായകനും നിരൂപകനുമായ കെ ഗോപിനാഥൻ എന്നിവർ പ്രാഥമിക വിധി നിർണയത്തിനുള്ള രണ്ട് ഉപസമിതികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. ഈ മാസം അവസാനത്തോടെ പുരസ്‌കാരനിർണ്ണയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Comments