ന്യൂഡൽഹി: ജമ്മുകശ്മീരിലെ നാലിടങ്ങളിൽ നടത്തിയ എൻഐഎ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിൽ. ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുള്ള തീവ്രവാദസംഘടനയായ ദ റസിസ്റ്റൻസ് ഫ്രണ്ടിനെതിരായ കേസിലാണ് അറസ്റ്റ്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരുടെ ഒളിത്താവളങ്ങളിലാണ് സുരക്ഷാ സേനയുടെ സഹായത്തോടെ എൻഐഎ റെയ്ഡ് നടത്തിയത്. മുഷ്താഖ് ഭട്ട്, ഫയാസ് അഹമ്മദ് ഖാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കശ്മീരിലെ യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അന്വേഷണം. കേസിലുൾപ്പെട്ട സജ്ജാദ് ഗുൾ, സലിം റഹ്മാനി, സെയ്ഫുള്ള സാജിദ് ഗത്ത് എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിലാണ് എൻഐഎ നടത്തുന്നത്. നവംബർ 18നാണ് ഈ കേസ് എൻഐഎ രജിസ്റ്റർ ചെയ്യുന്നത്. ഇവരുമായി ബന്ധമുള്ള രണ്ട് പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങളും ഐഇഡികൾ, ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയും ബോംബ് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളും എൻഐഎ കണ്ടെടുത്തു. കഴിഞ്ഞ വർഷം ഡിസംബർ 30ന് ശ്രീനഗറിൽ നിന്ന് ദ റസിസ്റ്റൻസ് ഫ്രണ്ട് പ്രവർത്തകനായ അർസലൻ ഫിറോസിനെ എൻഐഎ പിടികൂടിയിരുന്നു. യുവാക്കളെ തീവ്രവാദ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുകയും ആയുധങ്ങൾ കൈമാറുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
Comments