അബുജ: പ്രവാചകനിന്ദ ആരോപിച്ച് നൈജീരിയയിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ചും കല്ലെറിഞ്ഞും അവശയാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തി. നൈജീരിയയിലെ കോളേജ് വിദ്യാർത്ഥിനിയായ ഡെബോറ സാമുവലിനെയാണ് സഹപാഠികൾ കൊന്നത്. ഡെബോറ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട ഒരു മെസ്സേജാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കായുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ, ഡെബോറയുടെ മുസ്ലീം സഹപാഠി ഒരു ഇസ്ലാമിക ഭാഗം പോസ്റ്റ് ചെയ്തിരുന്നു. യുവതി ഈ പോസ്റ്റിനെ വിമർശിച്ചു കൊണ്ട് മറുപടി നൽകിയ വോയിസ് മെസ്സേജാണ് പ്രകോപനങ്ങൾക്ക് കാരണമായത്. അക്രമത്തെ തുടർന്ന് സ്‌കൂൾ സെക്യൂരിറ്റിയും പോലീസും പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അക്രമികൾ അവരെ കീഴടക്കുകയായിരുന്നു.
സോകോട്ടോയിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷൻ വിദ്യാർത്ഥിനിയാണ് ഡെബോറ. വിദ്യാർത്ഥികളുടെ പ്രതിഷേധം കനത്തതിനെ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തുടർന്ന് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ ആകാശത്ത് വെടിയുതിർക്കാൻ തുടങ്ങി. എന്നാൽ വിദ്യാർത്ഥികൾ വടികളും കല്ലുകളും എറിഞ്ഞ് പോലീസിനെ തടഞ്ഞതിന് ശേഷം കല്ലും വടിയും ഉപയോഗിച്ച് യുവതിയെ മർദ്ദിച്ച ശേഷം ദേഹത്ത് തീകൊളുത്തുകയായിരുന്നു.
പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന അക്രമി സംഘത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘രക്ഷപെടുത്തണേ’ എന്ന് കരഞ്ഞ് അപേക്ഷിക്കുന്ന പെൺകുട്ടിയെ വീഡിയോയിൽ കാണാം. അക്രമി സംഘത്തിലുള്ളവർ അല്ലാഹു അക്ബർ എന്ന് വിളിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ അക്രമത്തെത്തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി കോളജേ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
Comments