കൊച്ചി: എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനേയും നിരോധിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ. നിരോധിത സംഘടനകളല്ലാത്തതിനാൽ കോടതിക്ക് അതിന്റെ ചുക്കാൻ പിടിക്കുന്നവർക്കെതിരെ നിയമ നടപടി വിധിക്കുന്നതിന് പരിമിതികൾ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഒട്ടും വൈകാതെ ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുത്ത് ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാൻ പിണറായി സർക്കാർ ശുപാർശ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കേരളത്തിൽ അതിക്രൂരമായ കൊലപാതകങ്ങളിലൂടെയും അക്രമങ്ങളിലൂടെയും സൈ്വര്യതയും സമാധാനവും തകർക്കുന്ന ദേശദ്രോഹികളെ നിരോധിക്കാൻ ബാധ്യതപ്പെട്ട ഭരണകൂടം അവർക്ക് പലപ്പോഴും കുടപിടിച്ചു കൊടുക്കുന്ന കാഴ്ചയാണ് പൊതുസമൂഹത്തിന് മുമ്പിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇക്കൂട്ടരുമായി ഇടതുപക്ഷവും യു.ഡി.എഫും തരാതരം ധാരണയുണ്ടാക്കി പ്രവർത്തിക്കുന്നത് പരസ്യമായ രഹസ്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
പിണറായി ഉണ്ടല്ലോ രക്ഷിക്കാൻ എന്ന ഹുങ്കിലാണ് ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം സംഘപ്രവർത്തകരാണെന്നതിന്റെ പേരിൽ മാത്രം നിരപരാധികളെ ഈ തീവ്രവാദികൾ കൊന്നൊടുക്കിയത്. സംഘപ്രവർത്തകരെ പ്രഖ്യാപിത ശത്രുക്കളായി കാണുന്ന സി.പി.എം. നയിക്കുന്ന ഭരണകൂടം കുറ്റവാളികളോട് കാട്ടുന്ന ഉദാരത മൂലമാണ് അക്രമങ്ങൾ ആവർത്തിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
തീവ്രവാദ സംഘടനകളെ നിരോധിക്കാൻ സാധ്യമല്ലെന്ന മന്ത്രി ഗോവിന്ദന്റെ നിലപാട് ശരിയല്ല . ഈ മൃദു സമീപനമാണ് കേരളത്തെ തീവ്രവാദികളുടെ സുരക്ഷിതകേന്ദ്രമാക്കിയത്.ദേശീയ അന്തർദേശീയ തലത്തിൽ തീവ്രവാദ ക്കേസുകളിൽ കേരളീയർ പ്രതികൾ ആകുന്നത് ഇവിടെ അവർക്കു പ്രവർത്തന സ്വാതന്ത്ര്യവും സഹായവും ഉള്ളതു കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
കശ്മീരിൽ പണ്ഡിറ്റുകൾക്ക് നേർക്കുണ്ടാകുന്നതു പോലെയുള്ള ആക്രമണമാണ് ഇവിടെയും സംഭവിക്കുന്നത്. ഇത് ഹൈക്കോടതി തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ പരാമർശത്തിലൂടെ കേട്ടത്.ഇനിയെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിക്കുകയും തീവ്രവാദ സംഘടനകളെ നിരോധിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ നിശബ്ദ ഭൂരിപക്ഷം സർക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ തിരിയുന്ന കാലം വിദൂരമല്ലെന്നും ഓർക്കണം
Comments