തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ വീണ തീർത്ഥാടക സംഘത്തിലെ യുവാവ് മരിച്ചു. പുനലൂർ സ്വദേശിയും 24-കാരനുമായ ജ്യോതിഷാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. പുനലൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിക്കുകയായിരുന്നു മരിച്ച ജ്യോതിഷ്.
ആഴിമല തീരത്തെ പാറക്കെട്ടിൽ നിന്നും യുവാവ് സെൽഫിയെടുക്കവേ തിരമാലയടിച്ച് കയറുകയായിരുന്നു. തുടർന്നാണ് കടലിലേക്ക് വീണത്. ആഴിമല ക്ഷേത്രദർശനത്തിന് ശേഷം ജ്യോതിഷ് അടങ്ങുന്ന 21 പേരുടെ സംഘം പാറക്കെട്ടുകൾക്ക് സമീപമെത്തിയിരുന്നു. അപകട മുന്നറിയിപ്പുകൾ അവഗണിച്ചാണ് സംഘം പാറക്കെട്ടുകളിലെത്തിയത്. തുടർന്ന് തിരമാലടിച്ച് യുവാവ് കടലിൽ വീഴുകയും ഇയാളെ കാണാതാകുകയുമായിരുന്നു.
പിന്നീട് ലൈഫ് ഗാർഡും പോലീസുമെത്തി തിരച്ചിൽ നടത്തിയെങ്കിലും ജ്യോതിഷിനെ കണ്ടെത്താനായില്ല. പട്രോളിങ് ബോട്ടുപയോഗിച്ച് നടത്തിയ തിരച്ചിലിൽ അടിമലത്തുറയ്ക്ക് സമീപം യുവാവ് ഒഴുകി പോകുന്നത് കാണുകയായിരുന്നു. ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിഷ് മരിച്ചിരുന്നു. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments