കോഴിക്കോട്: ജീവിതത്തിൽ നേരിട്ട ഒട്ടേറെ ദുരനുഭവങ്ങളെ ദൃഢനിശ്ചയവും മനക്കരുത്തും കൊണ്ട് കുഴിച്ചുമൂടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ ഒരു യുവതിയുണ്ട് മുക്കം മണാശ്ശേരിയിൽ. പുരുഷന്മാർ മാത്രം ചെയ്തിരുന്ന കുഴൽക്കിണർ നിർമ്മാണത്തിലേക്ക് തിരിഞ്ഞ് വലിയ വിജയം നേടിയിരിക്കുകയാണ് മണാശ്ശേരി സ്വദേശിനിയായ ഷീജ.
വിവാഹശേഷം ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ തന്നെയാണ് ഷീജ ഈ കടുപ്പമേറിയ ജോലി ഏറ്റെടുക്കാൻ കാരണമായത്.കുഴൽ കിണർ നിർമ്മാണ രംഗത്തുള്ള കേരളത്തിലെ ഏക വനിത കൂടിയാണ് ഷീജ.
ഇന്ന് ഷീജയോടൊപ്പം പത്തിൽ അധികം തൊഴിലാളികൾ ഉണ്ട് മുക്കത്തും പരിസരത്തുമായി ജോലി ചെയ്യാൻ. കേരളത്തിന്റെ പല ഭാഗത്തും ഷീജയുടെ നേതൃത്വത്തിൽ കുഴൽകിണർ കുഴിക്കുകയും ചെയ്തിട്ടുണ്ട്.
പിജി പഠനത്തിനുശേഷം ഏറെ പ്രതീക്ഷയോടെയാണ് വിവാഹജീവിതത്തിലേക്ക് ഇവർ പ്രവേശിച്ചത്. പക്ഷെ പിന്നീട് ഉണ്ടായത് ദുരനുഭവങ്ങൾ മാത്രമായിരുന്നു. ജീവിതത്തിലുണ്ടാവുന്ന തിരിച്ചടികൾക്ക് മുമ്പിൽ പകച്ചു നിൽക്കരുതെന്നാണ് ഷീജക്ക് ഓരോ സ്ത്രീകളോടും പറയാനുള്ളത്.ജീവിതാനുഭവങ്ങൾ തിരിച്ചടിയായപ്പോൾ ആത്മഹത്യക്കുവരെ ഷീജ ശ്രമിച്ചു. എന്നാൽ ഇന്ന് ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തുകയും മറ്റുള്ളവർക്ക് ധൈര്യം പകരുകയും ചെയ്യുന്ന ഒരാളായി ഷീജ മാറി.
പതിനഞ്ച് വർഷമായി കുഴൽ കിണർ കുഴിച്ചു ജീവിതം മുന്നോട്ട് നയിച്ചതിന്റെ ധൈര്യത്തിലാണ് ഷീജ ഇപ്പോൾ .തമിഴ്‌നാട്ടിൽ നിന്നാണ് ആവശ്യമായ മെഷീനുകൾ വാങ്ങുന്നത് . ഇന്ന് ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ ഒരു കമ്പനിയുടെ ഉടമയായി ഷീജ വളർന്നു കഴിഞ്ഞു. ആയിരത്തിൽ അധികം കുഴൽ കിണർ കുഴിച്ചു പരിചയം സമ്പാദിച്ച ഷീജ ഇന്ന് എവിടെയും ആത്മവിശ്വാസത്തോടെ ജോലി ഏറ്റെടുക്കും.കുഴൽ കിണർ കുഴിക്കുന്നതിനൊപ്പം ജെസിബി ഡ്രൈവറായും ഷീജ എത്താറുണ്ട്. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ആത്മാർത്ഥതയായി മുന്നോട്ടുപോയാൽ ജീവിതത്തിൽ വിജയം നേടാൻ കഴിയുമെന്ന് ഷീജ പറയുന്നു.
ഒപ്പം ജോലിചെയ്യുന്നവരുടെയും നാട്ടുകാരുടെയും വലിയ പിന്തുണയാണ് മുന്നോട്ടുപോകാൻ ഇവർക്ക് കരുത്ത് നൽകുന്നതന്നും ഇവർ പറയുന്നു.വിധിക്കു മുന്നിൽ പകച്ച് നിൽക്കുന്ന നൂറ് കണക്കിന് സ്ത്രീകൾക്ക് മുന്നിൽ ആത്മ വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ഒരു നല്ല മാതൃക തന്നെയാണിവർ
Comments